മുംബയ്: ചായയുണ്ടാക്കി നൽകിയില്ല എന്നത് ഭാര്യയെ തല്ലുന്നതിനുള്ള പ്രകോപനമായി അംഗീകരിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ഭാര്യ ഒരാളുടെ ജംഗമ സ്വത്തോ സ്വകാര്യ വസ്തുവോ അല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കൊലപാതക കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഭർത്താവിന്റെ ശിക്ഷ ശരിവച്ചുകൊണ്ട് നടത്തിയ വിധി പ്രസ്താവത്തിലാണ് കോടതി പരാമർശം.

വിവാഹം സമത്വത്തിൽ അധിഷ്ഠിതമായ പങ്കാളിത്തമാണെന്ന് ജസ്റ്റിസ് രേവതി മോഹിത് ദേര വിധിന്യായത്തിൽ പറഞ്ഞു. ഭാര്യ ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള സ്വത്ത് ആണെന്ന പുരുഷാധിപത്യ ബോധമാണ് സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്നത്. പലരും കരുതുന്നത് ഭാര്യ തന്റെ സ്വത്ത് ആണെന്നാന്നും കോടതി അഭിപ്രായപ്പെട്ടു.2013ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചായ ഉണ്ടാക്കാതെ പുറത്തുപോയ ഭാര്യയെ സന്തോഷ് അക്തർ എന്നയാൾ ചുറ്റിക കൊണ്ട് അടിച്ചു. ഗുരുതരമായി പരിക്കേറ്റ ഭാര്യയെ ഇയാൾ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരിക്കുകയായിരുന്നു.

ചായയുണ്ടാക്കാൻ വിസമ്മതിച്ച ഭാര്യ പ്രകോപിപ്പിച്ചതുകൊണ്ടാണ് അക്തർ അടിച്ചത് എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇതു നിലനിൽക്കില്ലെന്നും മകളുടെ മൊഴിയടക്കമുള്ള തെളിവുകൾ അക്തറിനെതിരെ ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.