തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഉത്പാദന മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ബോണസ് പ്രഖ്യാപിച്ച് തൊഴിൽ വകുപ്പ്.ബോണസ് ആക്ടിന്റെ നാളിതുവരെയുള്ള ഭേദഗതികൾക്ക് അനുസൃതമായാണ് ബോണസ് നൽകുക.

സംസ്ഥാന സർക്കാർ ഭൂരിപക്ഷം ഷെയറുകളും കൈവശം വെച്ചിട്ടുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും 8.33% ബോണസ് നൽകും .8.33% ത്തേക്കാൾ കൂടുതൽ ബോണസ് പ്രഖ്യാപിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ 2020-21ലെ വരവ്-ചെലവ് കണക്കിന്റെ ഓഡിറ്റ് പൂർത്തീകരിച്ചു എന്ന് ഉറപ്പ് വരുത്തേണ്ടതാണെന്ന് തൊഴിൽ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

തുടർച്ചായി നഷ്ടത്തിൽ പ്രവർത്തിക്കുന്നതും എന്നാൽ പ്രധാനമായും സംസ്ഥാന സർക്കാരിന്റെ ഗ്രാന്റ്,പ്രവർത്തന മൂലധനസഹായം തുടങ്ങിയ ബജറ്ററി സപ്പോർട്ട് ഉപയോഗപ്പെടുത്തി 2020-21 സാമ്പത്തിക വർഷത്തിൽ ലാഭം ഉണ്ടാക്കിയിട്ടുള്ള അഥവാ സ്ഥാപനത്തിന്റെ മൊത്തം ആസ്തി ഈ വർഷം മാർച്ച് 31 ൽ നെഗറ്റീവ് ആയിട്ടുള്ളതോ ആയ പൊതുമേഖലാ സ്ഥാപനങ്ങൾ ബോണസ് 8.33% ആയി പരിമിതപ്പെടുത്തേണ്ടതാണെന്ന് ഉത്തരവ് നിർദേശിക്കുന്നു.

2020-21 സാമ്പത്തിക വർഷം നഷ്ടം ഉണ്ടായ സ്ഥാപനങ്ങൾ, പെയ്‌മെന്റ് ഓഫ് ബോണസ് ആക്ട് പ്രകാരം അർഹതപ്പെട്ട ബോണസ് 8.33 ശതമാനത്തിൽ അധികരിച്ച് അനുവദിക്കാൻ പാടില്ലെന്നും ഉത്തരവ് വ്യക്തമാക്കുന്നു. ബോണസിന് അർഹരായ തൊഴിലാളികളുടെ സാലറി സീലിങ് 21,000 ത്തിൽ നിന്ന് 24,000 രൂപ ആക്കി ഉയർത്തിയിട്ടുണ്ട്.