മൈസൂരു: ആയുധങ്ങൾ ഒന്നുമില്ലെങ്കിലും ചിലപ്പോൾ ജീവൻ രക്ഷിക്കാൻ ഇത്തിരി ധൈരവ്യും ഒരു വിരലും തന്നെ ധാരാളം എന്ന പാഠമാണ് മൈസുരിവിൽ കഴിഞ്ഞ ദിവസം അരങ്ങേറിയ ഒരു സംഭവം നമുക്ക് നൽകുന്നത്.പുള്ളിപ്പുലിയുടെ അപ്രതീക്ഷിത ആക്രമണത്തിൽ പതറിപ്പോയ 12 വയസ്സുകാരൻ മനോധൈര്യത്താൽ തിരിച്ചുപിടിച്ചത് സ്വന്തം ജീവനാണ്. അക്രമിച്ച പുലിയുടെ കണ്ണിൽ വിരലിട്ടു കുത്തിയായിരുന്നു കുട്ടിയുടെ അത്ഭുതകരമായ രക്ഷപ്പെടൽ.

മൈസൂരുവിലെ കടക്കോളയ്ക്ക് സമീപത്തെ ബീരഗൗഡനഹുണ്ഡി ഗ്രാമത്തിലെ ഫാംഹൗസിൽ കഴിഞ്ഞ ദിവസം രാത്രിയാണ് നാടകീയമായ ഈ സംഭവമുണ്ടായത്. തന്റെ അച്ഛന്റെ ഉടമസ്ഥതയിലുള്ള ഫാംഹൗസിൽ കന്നുകാലികൾക്ക് തീറ്റകൊടുക്കാനായി എത്തിയതായിരുന്നു നന്ദൻ എന്ന കുട്ടി. അച്ഛൻ രവിയും ഒപ്പമുണ്ടായിരുന്നു. കാലികൾക്ക് പുല്ല് നൽകവേ വൈക്കോലിനുള്ളിൽ ഒളിച്ചിരുന്ന പുലി നന്ദന്റെമേൽ ചാടിവീഴുകയായിരുന്നു. തുടർന്ന് തോളിലും കഴുത്തിലും കടിക്കുകയും ചെയ്തു.

ഇതോടെ നന്ദൻ സഹായത്തിനായി അലറിവിളിക്കുകയും അതോടൊപ്പം പുലിയുടെ കണ്ണിൽ തന്റെ തള്ളവിരൽ ശക്തിയായി കുത്തിയിറക്കുകയും ചെയ്തു.നന്ദൻ കൈവിരൽ കുത്തിയിറക്കി തിരിച്ചാക്രമിച്ചതോടെ ഇതോടെ പുലി കടിവിട്ട് കുറ്റിക്കാട്ടിലേക്ക് ഓടിമറയുകയായിരുന്നു.

സംഭവസമയം നന്ദന്റെ അച്ഛൻ സമീപത്തുണ്ടായിരുന്നെങ്കിലും ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. കഴുത്തിൽനിന്നും തോളിൽനിന്നുമായി രക്തം വാർന്നൊഴുകിയ നന്ദനെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാലൻ അപകടനില തരണംചെയ്തുവെന്ന് ഡോക്ടർമാർ അറിയിച്ചു