റിയോ: കോവിഡ് കാലത്ത് ആധുനിക ശാസ്ത്രത്തെ അവഗണിച്ച രാജ്യങ്ങളിലൊന്നാണ് ബ്രസീൽ. ലോക്ക്ഡൗൺ നടപ്പാക്കുന്നതിന് ആദ്യം മുതൽക്കേ എതിരുനിന്നിരുന്ന പ്രസിഡണ്ട്, ജെയർ ബൊൽസൊനാരോ അത് നടപ്പാക്കിയ ചുരുക്കം ചില സംസ്ഥാന ഗവർണർമാരേയും നഗരാദ്ധ്യക്ഷന്മാരെയും അദ്ദേഹം അധിക്ഷേപിക്കുകയും ചെയ്തു.

വെറുമൊരു ഫ്ളൂ മാത്രമാണ് കോവിഡ്-19 എന്ന് പറഞ്ഞ് അവഗണിച്ച ബൊൽസോനാരോ മാസ്‌ക് ഉപയോഗിക്കുവാൻ തയ്യാറായില്ല. എന്നു മാത്രമല്ല, കോവിഡ് വാക്സിനേ പോലും പുച്ഛിച്ചു തള്ളുകയായിരുന്നു. ചൈനയിലെ സൈനോവാക് ബയോടെക് ലിമിറ്റഡിൽ നിർമ്മിച്ച കോവിഡ് വാക്സിനാണ് ബ്രസീലിൽ ഏറെയും നൽകിവരുന്നത്. ഇത്തരത്തിൽ ആധുനിക ശാസ്ത്രത്തെ അവഗണിച്ച ബ്രസീൽ ഇപ്പോൾ ആത്മീയതയുടെ വഴിതേടുകയാണ്.

രക്ഷകനായ യേശു എന്നപേരിൽ യേശുവിന് രണ്ടാമതൊരു സ്മാരകം കൂടി പണിതുയർത്തുകയാണിപ്പോൾ ബ്രസീലിൽ. ലോകപ്രസിദ്ധമായ വിമോചകനായ യേശു (ക്രൈസ്റ്റ് ദി റെഡീമർ) എന്ന പ്രതിമയേക്കാൾ ഉയരത്തിലുള്ളതായിരിക്കും ക്രൈസ്റ്റ് ദി പ്രൊട്ടക്ടർ എന്ന പ്രതിമ.ഈ വർഷം അവസാനം പണി പൂർത്തിയാകുന്നതോടെ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൃസ്തു പ്രതിമകളിൽ ഒന്നായി മാറും ഇതും.

റിയോ ഡി ജെനേറിയോ നഗരത്തിലേക്ക് നോക്കി നിൽക്കുന്ന വിമോചകനായ യേശുവിന്റെ പ്രതിമയ്ക്ക് 38 മീറ്റർ ഉയരമുള്ളപ്പോൾ രക്ഷകനായ യേശുവിന്റെ പ്രതിമയ്ക്ക് 43 മീറ്റർ നീളമാണുള്ളത്. 3.5 ലക്ഷം ഡോളർ ചെലവു വരുന്ന ഈ പ്രതിമ നിർമ്മാണത്തിനു പുറകിലുള്ളത് അസ്സോസിയേഷൻ ഓഫ് ഫ്രൻഡ്സ് ഓഫ് ക്രൈസ്റ്റ് എന്ന സംഘടനയാണ്. ജനങ്ങളിൽ വിശ്വാസം വളർത്തുന്നതിനോടൊപ്പം ടൂറിസം മേഖലയിൽ പുതിയ സാധ്യതകൾ കണ്ടെത്തുകയും ആണ് ഉദ്ദേശം. എൻകാന്റഡോ നഗരത്തിലാണ് ഈ പ്രതിമ ഉയര്ന്നു വരുന്നത്.

ഇതിനിടെ കോവിഡ് പ്രതിസന്ധി കൈകാര്യംചെയ്ത പ്രസിഡണ്ടിന്റെ നടപടികൾക്കെതിരെ എല്ലാ കോണുകളിൽ നിന്നും കടുത്ത വിമർശനമുയരുന്നുണ്ട്. കോവിഡ് മൂലം ഏറ്റവും അധികം ആളുകൾ മരണമടഞ്ഞ രണ്ടാമത്തെ രാജ്യമാണ് ബ്രസീൽ. ഇതുവരെ മൂന്നര ലക്ഷത്തോളം പേർ കോവിഡിന് കീഴടങ്ങി മരണം വരിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ സാഹചര്യത്തിൽ പണം ധൂർത്തടിച്ച് പ്രതിമ പണിയുന്നതിനെതിരെയും വിമർശനമുയരുന്നുണ്ട്.

പ്രതിമാ നിർമ്മാണത്തിൽ സർക്കാരിന് നേരിട്ട് പങ്കൊന്നുമില്ല. ആളുകളിൽ നിന്നും സംഭാവനകൾ പിരിച്ചാണ് ഇതിന്റെ നിർമ്മാണം മുന്നോട്ട് കൊണ്ടുപോകുന്നത്. എന്നാൽ, നിത്യേനയെന്നോണം നൂറുകണക്കിന് ആളുകൾ മരിച്ചുവീഴുന്ന സമയത്ത് ഇതിനായി പണം ചെലവാക്കേണ്ടതുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്.