ഹൈദരാബാദ്: ഇന്ത്യയുടെ തദ്ദേശീയ വാക്‌സീനായ കോവാക്‌സിൻ ഇറക്കുമതി ചെയ്യാൻ ബ്രസീൽ അനുമതി നൽകി. കർശന നിബന്ധനകളോടയാണ് ഇറക്കുമതിക്ക് അനുമതി നൽകിയിരിക്കുന്നത്.രാജ്യത്തെ ആരോഗ്യ നിരീക്ഷണ ഏജൻസിയായ അൻവിസ, നേരത്തെ കോവാക്‌സിൻ ഇറക്കുമതി ചെയ്യാൻ അനുമതി നിഷേധിച്ചിരുന്നു. ഇന്ത്യയിലെ പ്ലാന്റിൽ ശരിയായ ഉൽപാദനരീതി പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കാണ് വാക്‌സീൻ ഉൽപാദിപ്പിക്കുന്നത്.

വിമർശനം ഉൾക്കൊണ്ട് ഉത്പാദനരീതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി ഭാരത് ബയോടെക്ക് അൻവിസയ്ക്ക് റിപ്പോർട്ടു നൽകിയതിനു പിന്നാലെയാണ് അനുമതി ലഭിച്ചത്. മെയ്‌ 25നാണ് വീണ്ടും അനുമതിക്ക് അപേക്ഷിച്ചത്. പ്രാഥമികഘട്ടത്തിൽ, 40 ലക്ഷം ഡോസ് വാക്‌സീനാകും ഇറക്കുമതി ചെയ്യുക. ഇതിന്റെ ഫലപ്രാപ്തി എത്രത്തോളമുണ്ടായിരിക്കും എന്നു നിരീക്ഷിച്ചശേഷമായിരിക്കും പിന്നീട് ഇറക്കുമതി ചെയ്യുന്നത് സംബന്ധിച്ച തീരുമാനം എടുക്കുക. ബ്രസീലിൽ കോവാക്‌സിന്റെ ക്ലിനിക്കൽ ട്രയൽ നടത്താൻ അൻവിസ, അനുമതി നൽകി.

റഷ്യൻ വാക്‌സീനായ സ്പുട്‌നിക് Vവാക്‌സീനും ബ്രസീലിൽ ഇറക്കുമതിക്ക് അനുമതി നൽകി. സ്പടുനിക്കിന് അനുമതി നൽകുന്ന ലോകത്തെ 67ാം രാജ്യമാണ് ബ്രസീലെന്ന് അവർ അറിയിച്ചു. വാക്‌സീന്റെ ഫലപ്രാപ്തിയും സുരക്ഷയും സംബന്ധിച്ച എല്ലാ ചോദ്യങ്ങൾക്കും കമ്പനി ഉത്തരം നൽകിയതായും ബ്രസീൽ അറിയിച്ചു.