ബ്രസീലിയ: ഇരുപത് മില്ല്യൺ കൊവാക്സിൻ വാങ്ങാനുള്ള കരാർ നിർത്തിവെച്ച് ബ്രസീൽ. ഭാരത് ബയോടെക്കിന്റെ കോവിഡ് 19 വാക്സിൻ കൊവാക്സിന്റെ 20 മില്ല്യൺ ഡോസ് വാങ്ങാനുള്ള ബ്രസീൽ സർക്കാരിന്റെ കരാറാണ് താല്ക്കാലികമായി നിർത്തിവെക്കപ്പെട്ടത്.

കരാറിൽ ക്രമക്കേട് നടന്നതായി ആരോപണം ഉയർന്നതിനെ തുടർന്നാണ് കൊവാക്സിൻ വാങ്ങുന്നതിനുള്ള തീരുമാനത്തിൽ നിന്ന് ബ്രസീൽ പിൻവാങ്ങിയത്. കൊവാക്സിൻ വാങ്ങാനുള്ള കരാറിൽ അഴിമതി ആരോപണം ഉയർന്നത് ബ്രസീലിൽ വൻ വിവാദം ഉർത്തിയിരുന്നു. തുടർന്ന് ബ്രസീൽ അറ്റോർണി ജനറൽ കരാറുമായി ബന്ധപ്പെട്ട് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. ഇതേ തുടർന്നാണ് കരാർ താല്ക്കാലികമായി നിർത്തിവെക്കപ്പെട്ടത്.

അറ്റോർണി ജനറലിന്റെ നിർദേശത്തെ തുടർന്നാണ് കൊവാക്സിനുവേണ്ടിയുള്ള കരാർ താല്ക്കാലികമായി നിർത്തിവെക്കാൻ തീരുമാനിച്ചതെന്ന് ബ്രസീൽ ആരോഗ്യമന്ത്രി മാർസെലോ ക്യൂറിഗോ അറിയിച്ചു. കരാറിൽ അഴിമതിയില്ലെന്നും എന്നാൽ കരാർ സംബന്ധിച്ച് കൂടുതൽ വിലയിരുത്തലുകൾ ആവശ്യമായതാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നും ബ്രസീൽ മന്ത്രി സൂചിപ്പിച്ചു.

ബ്രസീൽ സർക്കാർ കൊവാക്സിൻ വാങ്ങുന്നത് നിർത്തിവെച്ചത് വലിയ ശ്രദ്ധ വിളിച്ചുവരുത്തുന്ന വസ്തുതയല്ലെന്നും രാജ്യത്തെ വാക്സിനേഷൻ പ്രവർത്തനങ്ങളെ ഒരുതരത്തിലും കരാർ നിർത്തിവെച്ചത് ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.