റിയോ ഡി ജനീറോ: അടുത്തമാസം നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീലിയൻ ടീമിനെ പ്രഖ്യാപിച്ചു. 25 അംഗ ടീമിനെ നെയ്മർ നയിക്കും. ഒളിംപിക്സിൽ സ്വർണം നേടിയ ടീമിലെ ആറ് പേർ ഇടം നേടി. പരിശീലകൻ ടിറ്റെയാണ് സ്‌ക്വാഡ് പുറത്തുവിട്ടത്.

ചിലെ, അർജന്റീന, പെറു എന്നിവരാണ് ബ്രസീലിന്റെ എതിരാളികൾ. അടുത്ത മാസം അഞ്ചിനാണ് അർജന്റീനക്കെതിരായ മത്സരം. ബ്രസീലിലാണ് മത്സരം. അതിന് മുമ്പ് രണ്ടിന് ബ്രസീൽ ചിലെയെ നേരിടും. ഒമ്പതിനാണ് പെറുവിനെതിരായ മത്സരം.

ഡാനി ആൽവസ്, റിച്ചാർലിസൻ, മത്തേവുസ് കുൻഹ, ബ്രൂണോ ഗ്വിമാറസ്, ക്ലോഡീന്യോ, ഗ്വിലർമെ അരാന എന്നിവരാണ് ടിറ്റെയുടെ സ്‌ക്വാഡിൽ ഇടം പിടിച്ചത്. തിയാഗോ സിൽവ, മാർക്വിനോസ്, കാസിമെറോ, ഫാബീന്യോ, ലൂക്കാസ് പക്വേറ്റ, റോബർട്ടോ ഫിർമിന്യോ, ഗബ്രിയേൽ ജെസ്യൂസ്, അലസിൻ ബക്കർ, എഡേഴ്സൻ തുടങ്ങിയ താരങ്ങളൊക്കെ ടീമിലുണ്ട്.

ലാറ്റിനമേരിക്കൻ യോഗ്യത റൗണ്ടിൽ ബ്രസീൽ തന്നെയാണ് മുന്നിൽ. എന്നാൽ അർജൻന്റീനക്കെതിരായ മത്സരം ബ്രസീലിന് അഭിമാന പോരാട്ടമാണ്. കോപ്പ അമേരിക്ക ഫൈനലിൽ അർജന്റീനയോടേറ്റ തോൽവിക്ക് ചെറുതായെങ്കിലും മറുപടി നൽകേണ്ടതുണ്ട്.