ഒറ്റപ്പാലം: ഒറ്റപ്പാലം മുളത്തൂർ തോടിന് കുറുകെയുള്ള നെല്ലികുറിശി-പാലപ്പുറം കുതിരവഴി പാലത്തിന്റെ നിർമ്മാണോദ്ഘാടനം പൊതുമരാമത്ത്-രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ജി.സുധാകരൻ ഓൺലൈനായി നിർവഹിച്ചു. പുതിയ കാലത്തിനനുസരിച്ചുള്ള നിർമ്മാണമാണ് സർക്കാർ നടപ്പാക്കുന്നത്. പാലങ്ങളുടെ നിർമ്മാണത്തിൽ മികച്ച ഡിസൈനുകളാണ് രൂപകൽപ്പന ചെയ്തു വരുന്നത്. അഞ്ചു വർഷത്തിനുള്ളിൽ ആകെ 584 പാലങ്ങളാണ് ഇതുവരെ ഡിസൈൻ ചെയ്തിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു. നെല്ലികുറിശി ഗവ. ഹൈസ്‌കൂളിൽ നടന്ന പൊതുയോഗത്തിൽ പി. ഉണ്ണി എംഎ‍ൽഎ അധ്യക്ഷനായി.

2015-16 ബഡ്ജറ്റിൽ ഉൾപ്പെടുത്തി നാല് കോടി രൂപ ചെലവഴിച്ചാണ് പാലം നിർമ്മിക്കുന്നത്. 26 മീറ്റർ വീതം വരുന്ന രണ്ട് സ്പ്ലാനുകളോട് കൂടിയ പാലം ഓപ്പൺ ഫൗണ്ടേഷനും 7.5 മീറ്റർ വീതിയിൽ ക്യാരേജ് വേ, ഇരുവശത്തും 1.5 മീ. വീതിയുള്ള നടപാത എന്നിവയാണ് നിർമ്മിക്കുന്നത്.

ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശിവരാമൻ, ഒറ്റപ്പാലം മുനിസിപ്പൽ ചെയർമാൻ നാരായണൻ നമ്പൂതിരി, ലക്കിടി പേരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദീപ നാരായണൻ, ജില്ലാ പഞ്ചായത്ത് മെമ്പർ യു.രാജഗോപാൽ, പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗം അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പി.സിനോയ് ജോയ്, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.