കൊച്ചി: വാഗമണ്ണിലെ ലഹരിപാർട്ടിയിൽ പങ്കെടുക്കാനെത്തുകയും കഞ്ചാവ് കൈയിൽസൂക്ഷിച്ചതിന് അറസ്റ്റിലാവുകയും ചെയ്ത മോഡൽ ബ്രിസ്റ്റി ബിശ്വാസ് പൊലീസിൽ നൽകിയിട്ടുള്ളത് വ്യാജമേൽവിലാസമെന്ന് സൂചന.

എറണാകുളം തൃപ്പൂണിത്തുറ തെക്കുംഭാഗം ആകാശ് നിവാസിൽ ബ്രിസ്റ്റി ബിശ്വാസ് (23) എന്നാണ് വാഗമൺ പൊലീസ് എഫ് ഐ ആറിൽ ചേർത്തിട്ടുള്ള മേൽവിലാസം. ഈ വിലാസത്തിൽ ഇവർ നേരത്തെ താമസിച്ചിരുന്നെന്നും ഇപ്പോൾ കുറച്ചുകാലമായി ഇവരെ ഇവിടെ കാണാനില്ലന്നുമാണ് അയൽവാസികൾ പ്രദേശത്തെ പങ്കുവയ്ക്കുന്ന വിവരം.

പിതാവ് ബിശ്വാസ് പൈൽസ് രോഗത്തിന് ചികത്സിച്ചിരുന്ന ഡോക്ടറാണെന്നും ഇയാൾ കൊൽക്കത്ത സ്വദേശിയായിരുന്നെന്നുമാണ് സൂചന. ബ്രിസ്റ്റിയെ കണ്ടതായിപ്പോലും തങ്ങൾക്കോർമ്മയില്ലെന്നാണ് അയൽവാസികളിൽ ഒട്ടുമിക്കവരും വ്യക്തമാക്കുന്നത്. കൊച്ചി കേന്ദ്രീകരിച്ചായിരുന്നു ബ്രിസ്റ്റിയുടെ പ്രവർത്തനമെന്നും ചികത്സാകേന്ദ്രമെന്ന നിലയ്ക്കാണ് പിതാവ് തൃപ്പൂണിത്തുറയിൽ വീട് വാടകയ്ക്കെടുത്തിരുന്നതെന്നുമാണ് നാട്ടുകാർ പറയുന്നത്.

ഇവരുടെ സൗഹൃദവലയത്തെക്കുറിച്ചോ കുടംബാംഗങ്ങളെക്കുറിച്ചോ യാതൊരുവ വിവരങ്ങളും നാട്ടിൽ നിന്നും ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. വാഗണമണ്ണിൽ റിസോർട്ടിലെ റെയ്ഡിനിടെ പിടിയിലായതായുള്ള വാർത്ത പുറത്തുവന്നതോടെയാണ് തങ്ങൾ ബ്രിസ്റ്റി ഇവിടെ താമസിച്ചിരുന്നെന്ന വിവരം അറിയുന്നതെന്നാണ് തൃപ്പൂണിത്തുറ കണ്ണുകുളങ്ങര നിവാസികളിലേറെപ്പേരും വെളിപ്പെടുത്തുന്നത്.

ബ്രിസ്റ്റിയുടെ വേരുകൾ കൊൽക്കത്തയിലാണെന്നാണ് ഇവിടുത്തുകാരുടെ നിഗമനം. നാലുവർഷത്തോളം ഇവിടെ പൈൽസ് ചികത്സാകേന്ദ്രം പ്രവർത്തിച്ചിരുന്നതായി നാട്ടുകാരിൽ ചിലർ ശരിവയ്ക്കുന്നുണ്ട്. ഇവിടെ പൈൽസ് ചികത്സാകേന്ദ്രം പ്രവർത്തിക്കുന്നാതായി കാണിച്ച് തൃപ്പൂണിത്തുറയിൽ പലഭാഗത്തും ബോർഡുകൾ സ്ഥാപിച്ചിരുന്നതായി നാട്ടുകാർ ഇപ്പോഴും ഓർക്കുന്നു.

എന്തായാലും പൊലീസ് പുറത്തുവിട്ട മേൽവിലാത്തിൽ ബ്രിസ്റ്റി താമസിക്കുന്നില്ലന്ന കാര്യം പകൽ പോലെ വ്യക്തമായിട്ടുണ്ട്. അപ്പോൾ ഇവർ എന്തിനാണ് ഈ മേൽവിലാസം പൊലീസിന് നൽകിയതെന്ന സംശയമാണ് പരക്കെ ഉയരുന്നത്. വാഗമണ്ണിൽ ലഹരി വിരുന്നിനെത്തി പിടിയിലായ മോഡലും നടിയുമായ ബ്രിസ്റ്റിയെ റിമാൻഡ് ചെയ്യുന്നത് ഒഴിവാക്കാൻ കൊച്ചിയിൽനിന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെയും മലയാളത്തിലെ പ്രമുഖ സിനിമാനടന്റെയും ഇടപെടൽ ഉണ്ടായിരുന്നു. ഇവർ ഇടപെട്ടതിനെ തുടർന്ന് ആദ്യം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. അന്വേഷണം ശക്തമായതോടെ പൊലീസ് പിന്നീട് കസ്റ്റഡിയിലെടുത്ത് റിമാൻഡ് ചെയ്യുകയായിരുന്നു.

നടിയുടെ കൈവശം വാണിജ്യ അളവിലുള്ള ലഹരിമരുന്ന് കണ്ടെത്തിയില്ല എന്ന ന്യായം പറഞ്ഞായിരുന്നു വിട്ടയച്ചത്. അതേസമയം കേസിൽ എക്സൈസ് ഇന്റലിജൻസും ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള സംഘം അന്വേഷണം ശക്തമാക്കുകയും ഇവരുടെ പങ്ക് വ്യക്തമാകുകയും ചെയ്ത സാഹചര്യത്തിലാണ് വീണ്ടും കസ്റ്റഡിയിൽ എടുത്തത് എന്നാണ് വിവരം. നിരവധി സിനിമകളിൽ വില്ലൻ വേഷങ്ങൾ ഉൾപ്പെടെ ചെയ്തിട്ടുള്ള നടൻ, സംഭവ സമയത്ത് വാഗമണ്ണിൽ മറ്റൊരു റിസോർട്ടിലുണ്ടായിരുന്നു. ബ്രിസ്റ്റിയുമായി അടുത്തബന്ധം പുലർത്തുന്ന ഇദ്ദേഹം തന്റെ പൊലീസ് ബന്ധങ്ങൾ ഉപയോഗിച്ച് രക്ഷപ്പെടുത്താനാണ് ശ്രമിച്ചത്. ഇതിനിടെ കൊച്ചിയിലെ പൊലീസുകാരിൽ ഒരാളും ഇവർക്കായി ഇടപെടൽ നടത്തി.

കൊച്ചിയിലെ ലഹരി ഇടപാടു സംഘവുമായി ഇവർക്കു ബന്ധമുണ്ടെന്ന് ഈ പൊലീസ് ഉദ്യോഗസ്ഥന് അറിയാമായിരുന്നു. പൊലീസിന്റെ ഇൻഫോർമർ ചമഞ്ഞ് ഈ ഉദ്യോഗസ്ഥനുമായി ഇവർ അടുത്തബന്ധം പുലർത്തുകയായിരുന്നുവത്രെ. ചില ലഹരി കേസുകൾ പിടികൂടിയതിൽ പൊലീസിന് ഇവരുടെ സഹായം ലഭിച്ചെന്നും പറയുന്നു. പൊലീസ് ബന്ധം ഉപയോഗിച്ച് എതിരാളികളെ കുടുക്കുകയായിരുന്നു ഇവരെന്നും പറയപ്പെടുന്നു. കൊച്ചി പനമ്പള്ളി നഗറിലെ ഷോപ്പിങ് സെന്റർ പരിസരം കേന്ദ്രീകരിച്ചു ലഹരി ഉപയോഗിച്ചിരുന്ന സംഘത്തിലെ കണ്ണികളുമായി ഇവർക്കുള്ള ബന്ധം പൊലീസ് തിരിച്ചറിഞ്ഞിരുന്നു.

വാഗമണ്ണിൽ ബർത്ത്ഡേ പാർട്ടി നടത്താനെത്തിയ സംഘത്തിലെ അംഗങ്ങളിൽ ഏതാനും പേരിൽനിന്നു മാത്രമാണ് ലഹരി പിടികൂടാനായത്. നേരിട്ട് കേസ് ചാർജ് ചെയ്യാൻ സാധിക്കാത്തവരെ പൊലീസ് വിട്ടയയ്ക്കുകയായിരുന്നു. ഇവർ ലഹരി ഉപയോഗിച്ചിരുന്നോ എന്നറിയാൻ സാംപിൾ പരിശോധന നടത്തിയിട്ടുണ്ട്.