ലണ്ടൻ: തികച്ചും നാടകീയമായി ഇന്നലെ പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ ഇടിവുണ്ടായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർച്ചയായി വർദ്ധിച്ചു വരുന്ന വ്യാപനത്തിനാണ് ഇപ്പോൾ ഒരു ശമനമുണ്ടായിരിക്കുന്നത്. എന്നാൽ കോവിഡ് മരണനിരക്കിൽ 56 ശതമാനത്തിന്റെ വർദ്ധനവാണ് കഴിഞ്ഞ ഞായറാഴ്‌ച്ചയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഞായറാഴ്‌ച്ച 39 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ, ഇന്നലെ 61 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

എന്നാൽ, ശനിയാഴ്‌ച്ചയിലേയും തൊട്ടു മുൻപത്തെ ദിവസത്തെയും കണക്കുകൾ നോക്കുമ്പോൾ മരണനിരക്കിലും ഇടിവാണ്ൂണ്ടായിരിക്കുനത്. വെള്ളിയാഴ്‌ച്ച 100 ഉം ശനിയാഴ്‌ച്ച 91 ഉം കോവിഡ് മരണങ്ങളായിരുന്നു ബ്രിട്ടനിൽ രേഖപ്പെടുത്തിയത്. അതേസമയം ബ്രിട്ടനിലെ മുക്കാൽ ഭാഗത്തിലധികം മുതിർന്നവർക്ക് വാക്സിന്റെ രണ്ടു ഡോസുകളും ലഭിച്ചുകഴിഞ്ഞു. 90 ശതമാനത്തിലധികം പേർക്ക് ആദ്യ ഡോസും ലഭിച്ചിട്ടുണ്ട്.

എന്നാൽ, അതിനേക്കാളൊക്കെ പ്രധാനമായി കഴിഞ്ഞ മൂന്നു മാസങ്ങളിൽ ഇതാദ്യമായി ആർ നിരക്ക് ഒന്നിൽ താഴെ എത്തി എന്നതാണ് ഏറെ ആശ്വാസം നൽകുന്ന കാര്യം. രോഗവ്യാപനം കുറയുന്നു എന്നതിന്റെ ശക്തമായ തെളിവാണിത്. നിലവിൽ 0.8 മുതൽ 1 വരെയാണ് ആർ നിരക്ക്. തൊട്ടുമുൻപത്തെ ആഴ്‌ച്ച ഇത് 1.1 ആയിരുന്നു. എന്നാൽ, നേരത്തേയും ഇതുപോലെ രോഗവ്യാപനത്തിൽ തുടർച്ചയായ കുറവ് അനുഭവപ്പെട്ടിരുന്നു. പിന്നീട് പെട്ടെന്ന് വ്യാപനതോത് ഉയരുകയായിരുന്നു.

അതേസമയം, കോവിഡിനെ നേരിടാൻ ഉപയോഗിച്ച സെല്ഫ് ഐസൊലേഷന് അവസാനം വന്നതോടെ ആളുകൾ കൂടുതൽ കരുതലോടെ ഇരിക്കണമെന്ന് ഇന്നലെ ലണ്ടൻ മേയർ സാജിദ് ജാവിദ് ആവശ്യപ്പെട്ടു. എൻ എച്ച് എസിന്റെ കോവിഡ്19 ആപ്പ് പിങ് ചെയ്താലും ഇന്നുമുതൽ വാക്സിന്റെ രണ്ടു ഡോസുകൾ എടുത്തവർക്കും 18 വയസ്സിൽ താഴെയുള്ളവർക്കും സെൽഫ് ഐസൊലെഷനിൽ പോകേണ്ടതില്ല. മറ്റുള്ളവർക്ക് 10 ദിവസത്തെ സെൽഫ് ഐസൊലേഷൻ നിർബന്ധമാണ്.

ഒ എൻ എസ്സിന്റെ കണക്കുകൾ അനുസരിച്ച് ഇംഗ്ലണ്ടിലെ രോഗവ്യാപനം തിരശ്ചീന രേഖയായി മാറുവാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ നോർത്തേൺ അയർലൻഡിൽ ഇപ്പോൾ അത് വർദ്ധിക്കുകയാണ്. 55 പേരിൽ ഒരാൾ വീതം നോർത്തേൺ അയർലൻഡിൽ വൈറസിനെ വഹിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം സ്‌കോട്ട്ലാൻഡിലും രോഗവ്യാപനത്തിന് കുറവു വന്നിട്ടുണ്ട്. നിലവിൽ 190 പേരിൽ ഒരാൾ വീതമാണ് ഇവിടെ വൈറസ് ബാധിതരായിട്ടുള്ളത്.

അതേസമയം, ഗ്രേറ്റ് ബ്രിട്ടന്റെ അംഗരാജ്യങ്ങളിൽ വെയിൽസിലാണ് ഏറ്റവും കുറഞ്ഞ കോവിഡ് വ്യാപനം ഉള്ളത്. 220 പേരിൽ ഒരാൾ വീതമാണ് ഇവിടെ രോഗബാധിതരായിട്ടുള്ളത്. എന്നാൽ നിലവിൽ ഇവിടെ വ്യാപനം വർദ്ധിക്കുകയാണോകുറയുകയാണോ എന്ന് ഒ എൻ എസ് വ്യക്തമാക്കുന്നില്ല.