ലണ്ടൻ: പള്ളിയിൽ വച്ച് മാരകമായി കുത്തേറ്റ ബ്രിട്ടീഷ് എംപി മരിച്ചു. ബ്രിട്ടീഷ് എംപിയും കൺസർവേറ്റീവ് പാർട്ടി നേതാവുമായ ഡേവിഡ് അമെസ്സിനാണ് കുത്തേറ്റത്. ഇദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ അടിയന്തര ചികിത്സ നൽകിയെങ്കിലും ഫലം കണ്ടില്ല.

ക്രിസ്ത്യൻ പള്ളിയിൽ നടന്ന യോഗത്തിനിടെയാണ് സംഭവം.സ്വന്തം മണ്ഡലത്തിലെ മെത്തേഡിസ്റ്റ് പള്ളിയിൽ യോഗത്തിനെത്തിയ എംപിയെ അജ്ഞാതനായ ഒരാൾ ആക്രമിക്കുകയായിരുന്നു. എംപിക്ക് നിരവധി തവണയാണ് കുത്തേറ്റത്. പ്രകോപനത്തിന്റെ കാരണം വ്യക്തമല്ല. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

പരിപാടിയിൽ താൻ പങ്കെടുക്കുന്ന വിവരം എം പി നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഇത്തരത്തിലാവാം പ്രതി കൃത്യം ആസുത്രണം ചെയ്തതെന്ന നിഗമനത്തിലാണ് പൊലീസ്. അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്ത് വരികയാണെന്നാണ് റിപ്പോർട്ട്.ഇതിനുശേഷം മാത്രമെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളു.സംഭവം ഭീകരവും ഞെട്ടിക്കുന്നതുമാണെന്നു ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു.

69 വയസ്സുകാരനായ ഡേവിഡ് അമെസ്സ് കിഴക്കൻ ഇംഗ്ലണ്ടിലെ സൗത്തെൻഡ് വെസ്റ്റിൽ നിന്നുള്ള എംപിയാണ്. ഡേവിഡ് അമെസ്സിന്റെ കൊലപാതകത്തിൽ പാർലമെന്റ് അംഗങ്ങൾ നടുക്കം രേഖപ്പെടുത്തി. ബേസിൽഡണിൽ നിന്ന് 1983ലാണ് ഇദ്ദേഹം ആദ്യമായി പാർലമെന്റിൽ എത്തുന്നത്. 1997ലാണ് ആദ്യമായി സൗത്തെൻഡ് വെസ്റ്റിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ചത്.