ഏപ്രിൽ ഒന്ന് മുതൽ മലിനീകരണ നിയന്ത്രണ മാനദണ്ഡത്തിൽ ബിഎസ് 4 നിലവാരം നിർബന്ധമാക്കിയതോടെ വാഹന നിർമ്മാതാക്കൾക്കുണ്ടായത് കോടികളുടെ നഷ്ടം. ബിഎസ് 3 ശ്രേണിയിൽപെടുന്ന 1.41 ലക്ഷം വാഹനങ്ങളാണ് നിർമ്മാതാക്കളുടെ കൈയിൽ വിൽക്കാനാകാതെ അവശേഷിക്കുന്നത്.SIAM (സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോ മൊബൈൽമാനുഫാക്‌ച്ചേർസ്) പുറത്തുവിട്ട കണക്കുകൾ അനുസരിച്ച് 5,633 കോടിയുടെ നഷ്ടമാണ് ഇത് മൂലം കമ്പനികൾക്ക് ഉണ്ടായിട്ടുള്ളത്.

സുപ്രീംകോടതി വിധി പ്രാബല്യത്തിൽ വരുന്നതിന് തൊട്ടു മുമ്പ് വിലക്കുറവ് അടക്കമുള്ള വൻഓഫറുകൾ പ്രഖ്യാപിച്ച് പരമാവധി സ്റ്റോക്ക് വിറ്റഴിക്കാൻ ഡീലർമാർക്ക് സാധിച്ചിരുന്നു. ഇരുചക്ര, വാണിജ്യ വാഹന ശ്രേണിയിൽ ഏകദേശം ആറ് ലക്ഷത്തിലേറ വാഹനങ്ങളാണ് മാർച്ച് 30,31 ദിവസങ്ങളിൽ വിറ്റുപോയത്.

വിൽക്കാതെ ബാക്കി വന്നവയിൽ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളാണ്. 78,638 യൂണിറ്റ് ഇരു ചക്ര വാഹനങ്ങളാണ് പല ഗോഡൗണുകളിലായി വിശ്രമിക്കുന്നത്. 43,826 വാണിജ്യ വാഹനങ്ങളും 18936 മുചക്ര വാഹനങ്ങളും അവശേഷിക്കുന്നു. ടാറ്റ, മഹീന്ദ്ര, അശോക് ലെയ്‌ലാന്റ് തുടങ്ങി മുൻനിര വാണിജ്യ വാഹന നിർമ്മാതാക്കൾക്ക് മാത്രം എകദേശം 300 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.

ഈ പ്രതിസന്ധി മറികടക്കാൻ വാഹനനിർമ്മാതാക്കൾക്ക് മുന്നിലുള്ളത് നിരവധി മാർഗങ്ങളാണ്. ബാക്കി വന്ന ബിഎസ് 3 വാഹനങ്ങൾ നിയമവിധേയമായ മറ്റ് വിദേശ രാജ്യങ്ങളിലേക്ക് കമ്പനികൾക്ക് കയറ്റി അയക്കാം. അല്ലെങ്കിൽ എഞ്ചിൻ ബിഎസ് 4 നിലവാരത്തിലേക്ക് പരിഷ്‌കരിക്കാം, എന്നാൽ നിലവാരം ഉയർത്താൻ വരുന്ന ചെലവ് കൂടുതലായതിനാൽ കയറ്റുമതി ചെയ്യാനാകും കമ്പനികൾ ശ്രമിക്കുക.

ഇന്ത്യയിൽ മോട്ടോർ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയ മലിനീകരണ മാനദണ്ഡ നിലവാര പരിധിയാണ് ബിഎസ് അഥവ ഭാരത് സ്റ്റേജ്. പെട്രോൾ-ഡീസൽ വാഹനങ്ങൾ പുറം തള്ളുന്ന പുകയിൽ അടങ്ങിയ കാർബൺ മോണോക്‌സൈഡ്, നൈട്രജൻ ഓക്‌സൈഡ്, ഹൈഡ്രോ കാർബൺ തുടങ്ങിയ വിഷ പദാർഥങ്ങളുടെ അളവ് സംബന്ധിച്ച മാനദണ്ഡമാണ് ഭാരത് സ്റ്റേജ്. ഘട്ടംഘട്ടമായാണ് ഈ നിലവാര പരിധി നടപ്പാക്കിയത്.

1991-മുതൽ തന്നെ മലിനീകരണം കുറയ്ക്കാനുള്ള മാനദണ്ഡങ്ങൾ ഡീസൽ വാഹനങ്ങളിൽ സർക്കാർ പരീക്ഷിച്ചിരുന്നു. പിന്നീട് പെട്രോൾ വാഹനങ്ങൾക്കും നിലവാര പരിധി ബാധകമായി. യൂറോപ്യൻ രാജ്യങ്ങളിലെ മലിനീകരണ മാനദണ്ഡമായ യൂറോ നിലവാരം അടിസ്ഥാനമാക്കി ഭാരത് സ്‌റ്റേജ് രാജ്യവ്യാപകമായി പരീക്ഷിക്കപ്പെട്ടത് 2000ത്തിലായിരുന്നു. തൊട്ടടുത്ത വർഷം ന്യൂഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ എന്നിവടങ്ങിൽ ബിഎസ് 2 നടപ്പിലാക്കി. 2005-ഓടെ ബിഎസ് 2 രാജ്യവ്യാപകമായി നടപ്പാക്കി. ഇപ്പോൾ നിരോധിച്ച ബിഎസ് 3 നിലവാരം 2010ലാണ് നിലവിൽ വന്നത്.

ബിഎസ് 3 വാഹനങ്ങളെക്കാൾ 80 ശതമാനം മലിനീകരണം കുറവായിരിക്കും ബിഎസ് 4 വാഹനങ്ങളിൽ. ഇന്ത്യയിൽ മലിനീകരണതോത് വളരെക്കൂടുതലായതിനാൽ 2020-ഓടെ ബിഎസ് 6 നിലവാരം കൈവരിക്കണമെന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അതോടെ വാഹനങ്ങൾ മൂലമുണ്ടാകുന്ന വായു മലിനീകരണം ഗണ്യമായി കുറയുമെന്ന് കണക്ക് കൂട്ടലിലാണിത്. എണ്ണ കമ്പനികൾക്കും സർക്കാറിനും വൻ മുടക്കു മുതൽ ബിഎസ് 6 നിലവാരത്തിലേക്ക് ഇന്ധന നിലവാരം വർധിപ്പിക്കാൻ ആവശ്യമായതിനാൽ 2020-ഓടെ പദ്ധതി നടപ്പാക്കാൻ ഏറെ വെല്ലുവിളികൾ നേരിടേണ്ടി വരും.