സേലം: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കെട്ടിടം തകർന്നതിനെ തുടർന്നുണ്ടായ അപകടത്തിൽ അഗ്‌നിശമന സേന ജീവനക്കാരനടക്കം അഞ്ച് പേർ മരിച്ചു. 17 പേർക്ക് പരിക്കേറ്റു.

സേലത്തെ കാറുംഗൽപട്ടി പാണ്ഡുരംഗൻ വിട്ടൽ സ്ട്രീറ്റിലാണ് സംഭവം. അഗ്‌നിശമന സേന ജീവനക്കാരന്റെ കുടുംബമടക്കം നാല് കുടുംബങ്ങൾ താമസിക്കുന്ന കെട്ടിടത്തിലാണ് അപകടം നടന്നത്. ഗോപി, ആർ മുരുഗൻ, ഗണേശൻ, പത്മനാഭൻ എന്നിവരുടെ കുടുംബമാണ് കെട്ടിടത്തിൽ താമസിച്ചിരുന്നത്.

ആകെ 27ഓളം പേരാണ് സംഭവ സമയത്ത് ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെയാണ് കെട്ടിടത്തിൽ താമസിക്കുന്ന കുടുംബങ്ങളിലൊന്നായ ഗോപിയുടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടം തകർന്നുവീഴുകയായിരുന്നു. അയൽവാസികളും ഫയർഫോഴ്സുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. എട്ട് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ 18 പേരെ രക്ഷപ്പെടുത്തി.

പരിക്കേറ്റവരെ സേലം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഗ്‌നിരക്ഷാ ജീവനക്കാരനായ പത്മനാഭൻ, അദ്ദേഹത്തിന്റെ ഭാര്യ ദേവി, കാർത്തിക് റാം, ഇമ്മാനുവേൽ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കണ്ടെത്തിയ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനയച്ചു. സേലം ജില്ലാ കളക്ടർ എസ് കാർമേഘം, സേലം സിറ്റി മുൻസിപ്പൽ കോർപറേഷൻ കമ്മീഷണർ ടി ക്രിസ്തുരാജ്, എംഎൽഎ ആർ രാജേന്ദ്രൻ എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.