തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂമി, കെട്ടിട രജിസ്‌ട്രേഷന് അധിക നികുതി ചുമത്താനുള്ള ധനകാര്യ കമ്മിഷന്റെ ശുപാർശ നടപ്പാക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. ലക്ഷം രൂപയിലേറെ വിലയുള്ള ഭൂമി, കെട്ടിട രജിസ്‌ട്രേഷൻ ഇടപാടുകൾക്ക് രണ്ടു ശതമാനം അധിക നികുതി ഏർപ്പെടുത്താനാണ് സംസ്ഥാന ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്തത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു സ്റ്റാംപ് ഡ്യൂട്ടിയും രജിസ്‌ട്രേഷൻ ഫീസും ഇപ്പോൾത്തന്നെ കൂടുതലായതിനാലാണ് വർധന വരുത്താനുള്ള ശുപാർശ അംഗീകരിക്കേണ്ടെന്ന് ധനവകുപ്പ് തീരുമാനിച്ചത്.

നിലവിൽ 8% സ്റ്റാംപ് ഡ്യൂട്ടിയും 2% റജിസ്‌ട്രേഷൻ ഫീസുമാണു സർക്കാർ ഈടാക്കുന്നത്. ഈ നിരക്കു തന്നെ തുടരാനാണു തീരുമാനം.25,000 രൂപയോ അതിൽ കൂടുതലോ വിലയുള്ള ഭൂമിയുടെയോ കെട്ടിടങ്ങളുടെയോ രജിസ്ട്രേഷനു വിലയുടെ ഒരു ശതമാനം നികുതിയായി ശേഖരിച്ചു ജില്ലാ പഞ്ചായത്തുകൾക്കു കൈമാറാമെന്നായിരുന്നു എസ്എം വിജയാനന്ദ് അധ്യക്ഷനായ കമ്മിഷന്റെ ശുപാർശ. എന്നാൽ, ഇത് ഒരു ലക്ഷം രൂപയിലേറെയുള്ള ഇടപാടുകൾക്ക് 2% എന്ന തരത്തിൽ മാറ്റം വരുത്തുന്നുവെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് നിയമസഭയിൽ അറിയിച്ചത്.

അതേസമയം കെട്ടിടനികുതി പിഴ കൂടാതെ അടയ്ക്കാനുള്ള സമയപരിധിയും നീട്ടിയിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളിൽ കെട്ടിടനികുതി പിഴ കൂടാതെ അടയക്കാനുള്ള സമയപരിധി മാർച്ച് 30 വരെയാണ് നീട്ടിയത്.