എഡ്ജ്ബാസ്റ്റൺ: ക്യാപ്റ്റനായുള്ള ആദ്യ ടെസ്റ്റിൽ ജസ്പ്രീത് ബുമ്ര റെക്കോർഡുകൾ എറിഞ്ഞിടുകയാണ്. ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്‌സിൽ മൂന്ന് വിക്കറ്റ് നേടിയ ബുമ്ര രണ്ടാം ഇന്നിങ്‌സിൽ സെഞ്ചുറി കൂട്ടുകെട്ടുയർത്തിയ ഇംഗ്ലണ്ട് ഓപ്പണർ സാക്ക് ക്രോളിയെയും ഒലി പോപ്പിനെയും മടക്കിയാണ് റെക്കോർഡ് ബുക്കിൽ ഇടം നേടിയത്. മത്സരത്തിൽ ഇഥുവരെ അഞ്ച് വിക്കറ്റെടുത്ത ബുമ്ര ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ പേസറെന്ന റെക്കോർഡ് സ്വന്തമാക്കി.

23 വിക്കറ്റുകളാണ് ഈ പരമ്പരയിൽ ഇതുവരെ ബുമ്ര എറിഞ്ഞിട്ടത്. 1981-82ലെ ഇംഗ്ലണ്ട് പരമ്പരയിൽ 22 വിക്കറ്റെടുത്ത കപിൽ ദേവിന്റെ റെക്കോർഡാണ് ബുമ്ര ഇന്ന് മറികടന്നത്. 2014ലെ പരമ്പരയിൽ 19 വിക്കറ്റെടുത്ത ഭുവനേശ്വർ കുമാറാണ് മൂന്നാം സ്ഥാനത്ത്.

ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സിൽ രണ്ട് വിക്കറ്റെടുത്തതോടെ മറ്റൊരു നാഴികക്കല്ലൂകൂടി ബുമ്ര ഇന്ന് പിന്നിട്ടു. സെന രാജ്യങ്ങളിൽ(സൗത്താഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, ഓസ്‌ട്രേലിയ)നിന്ന് മാത്രമായി 100 വിക്കറ്റ് പിന്നിടുന്ന ഇന്ത്യൻ ബൗളർമാരുടെ പട്ടികയിലും ബുമ്ര ഇടം നേടി. ഇംഗ്ലണ്ട് ഓപ്പണർ ജസ്പ്രീത് ബുമ്രയെ പുറത്താക്കിയാണ് ബുമ്ര റെക്കോർഡ് സ്വന്തമാക്കിയത്.

അനിൽ കുബ്ലെ(141), ഇഷാന്ത് ശർമ(130), സഹീർ ഖാൻ(119), മുഹമ്മദ് ഷമി(119), കപിൽ ദേവ്(117), ജസ്പ്രീത് ബുമ്ര(101) എന്നിവരാണ് ഈ എലൈറ്റ് പട്ടികയിലുള്ളത്. ടെസ്റ്റ് കരിയറിൽ ഇതുവരെ 30 മത്സരങ്ങൾ മാത്രമാണ് ബുമ്ര കളിച്ചത്. ഇതിൽ ഭൂരിഭാഗവും വിദേശത്തായിരുന്നു. സെന രാജ്യങ്ങളിൽ ഇംഗ്ലണ്ടിനെതിരെ ആണ് ബുമ്ര ഏറ്റവും കൂടുതൽ വിക്കറ്റെടുത്തത്. 36 വിക്കറ്റുകൾ. ഓസ്‌ട്രേലിയ(32), അരങ്ങേറ്റം കുറിച്ച ദക്ഷിണാഫ്രിക്കയിൽ(26), ന്യൂസിലൻഡ്(6) എന്നിങ്ങനെയാണ് ടെസ്റ്റിൽ സെന രാജ്യങ്ങളിലെ ബുമ്രയുടെ വിക്കറ്റ് വേട്ട