തിരുവനന്തപുരം: ശബരിമലയിൽ മകര വിളക്ക് പൂർത്തിയാകുന്നതോടെ സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കിലും വർധനവ് ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനുമായി ഗതാഗതമന്ത്രി ചർച്ച നടത്തും.

തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഈ മാസം 21 മുതൽ സ്വകാര്യ ബസുടമകൾ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബസ് ചാർജ്ജ് വർധന പരിഗണിക്കുന്നത്. ബസ് ചാർജ് വർധിപ്പിക്കുന്നതിനൊപ്പം വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് ഉയർത്തണമെന്ന ആവശ്യമാണ് ബസ് ഉടമകൾ പ്രധാനമായും ഉയർത്തുന്നത്. വിദ്യാർത്ഥികളുടെ നിരക്ക് കൂട്ടാതെയുള്ള ബസ് ചാർജ് വർധനവ് വേണ്ടെന്ന് കൊച്ചിയിൽ ചേർന്ന ബസ് ഉടമ സംയുക്ത സമര സമിതി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ബസ് യാത്രാനിരക്ക് വർധിപ്പിക്കുമ്പോൾ കൺസെഷൻ നിരക്കിൽ ഉയർത്തരുമെന്നാണ് വിദ്യാർത്ഥി സംഘടനകൾ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ച്ചയിൽ അറിയിച്ചത്. മിനിമം ചാർജ് 12 രൂപയാക്കണം. വിദ്യാർത്ഥികളുടെ നിരക്ക് 6 രൂപയാക്കി ഉയർത്തണം. ഈ ആവശ്യങ്ങൾ പരിഗണിക്കാതെയുള്ള ചാർജ് വർധനവ് അംഗീകരിക്കില്ലെന്ന് ബസ്സുടമകൾ നിലപാട്.

കൺസഷൻ നിരക്ക് ആറ് രൂപയാക്കണമെന്ന സ്വകാര്യ ബസുടമകളുടെ ആവശ്യം ശക്തമായതോടെ വിദ്യാർത്ഥി സംഘടനകളുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും, ഗതാഗത മന്ത്രി ആന്റണി രാജുവും നേരത്തെ ചർച്ച നടത്തിയെങ്കിലും നിരക്ക് വർധിപ്പിക്കാനുള്ള തീരുമാനം സംഘടനകൾ എതിർത്തിരുന്നു. ഇത് പ്രായോഗികമല്ലെന്നാണ് സംഘടനകളുടെ നിലപാട്. ഇക്കാര്യത്തിൽ ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷനുമായി ചർച്ച നടത്തി തീരുമാനം എടുക്കുമെന്നായിരുന്നും നേരത്തെ ആന്റണി രാജു അറിയിച്ചിരുന്നു.