ന്യൂഡൽഹി: കൊവിഡിന്റെ പശ്ചാത്തലത്തിൽ അസംസ്‌കൃത വസ്തുക്കളുടെ വിലക്രമാതീതമായി ഉയരുന്നത് ബിസിനസുകൾക്ക് വലിയ വെല്ലുവിളി ഉയർത്തുന്നതായി വ്യാവസായിക സംഘടനയായ പിഎച്ച്ഡിസിസിഐയുടെ സർവേ. 34 സെക്ടറുകളിലായി നടത്തിയ സർവേയിൽ 73 ശതമാനം പേരും ചെലവ് ഉയരുന്നത് പ്രതിസന്ധിയാണെന്ന് അഭിപ്രായപ്പെട്ടു.

കൊവിഡിന്റെ രണ്ടാം വ്യാപനം രാജ്യത്തിന്റെ പല ഭാഗത്തും സാമ്പത്തിക രംഗത്തിന്റെ പ്രവർത്തനത്തെ ക്ഷീണിപ്പിച്ചു. വിതരണ ശൃംഖല തടസ്സപ്പെടുകയും ഡിമാന്റ് ഇടിയുകയും ചെയ്തു. ഇത് സ്ഥിതി കൂടുതൽ രൂക്ഷമാക്കിയെന്നും സർവേ അഭിപ്രായപ്പെട്ടു.പ്രവർത്തന മൂലധനത്തിന്റെ അപര്യാപ്തത, പൊഫിറ്റബിലിറ്റി, ഡിമാന്റിലെ കുറവ്, തൊഴിലാളികളുടെ ക്ഷാമം, വേതനം, വായ്പാ തിരിച്ചടവ് തുടങ്ങിയവയും വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾക്ക് വെല്ലുവിളിയായിട്ടുണ്ട്.

ഓഫീസുകളും കടകളും അടച്ചതോടെ മൊത്തം സാമ്പത്തിക പ്രവർത്തനത്തിനും തിരിച്ചടിയുണ്ടായെന്ന് പിഎച്ചിഡി ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇന്റസ്ട്രി പ്രസിഡന്റ് സഞ്ജയ് അഗർവാൾ പറഞ്ഞു. വിതരണ ശൃംഖല മുറിയുന്നത് ഉൽപ്പന്നങ്ങളുടെ വില ഉയരാൻ കാരണമായെന്നാണ് വിലയിരുത്തൽ. ഇത് പ്രൈസ് - കോസ്റ്റ് മാർജിനെ സാരമായി ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.