തരംഗങ്ങൾ എണ്ണി കളിക്കരുത്

(1) കോവിഡ് വാക്സിനേഷൻ ഏറെക്കുറെ പൂർത്തിയാകുന്ന രാജ്യങ്ങളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകൾ ആശ്വാസകരമാണ്. ലോക്ക്ഡൗൺ പോലുള്ള നിയന്ത്രണങ്ങൾ അടിക്കടി ഏർപ്പെടുത്തി സമൂഹത്തെ തളർത്തിയിട്ടതുകൊണ്ട് മാത്രം രോഗനിയന്ത്രണം സാധ്യമാകില്ല. വരാനിരിക്കുന്ന തരംഗങ്ങൾ എണ്ണി കളിക്കുന്നതിൽ കഥയില്ല. സ്ഥായിയായ പരിഹാരം വാക്സിനേഷൻ മാത്രം. കോവിഡ് വെറസ് മ്യൂട്ടേറ്റ് ചെയ്തുകൊണ്ടിരിക്കും.

ലഘുവായ മ്യൂട്ടേഷനുകൾ സംഭവിച്ചാലും ഇപ്പോഴുള്ള വാക്സിൻ പ്രതിരോധം തീർക്കും. വലിയതോതിലുള്ള മാറ്റം സംഭവിച്ചാലേ നിലവിലുള്ള വാക്സിനുകളുടെ പ്രഹരശേഷി കുറയുകയുള്ളൂ. വാക്സിൻ സ്വീകരിച്ചവർക്ക് വീണ്ടും രോഗം വന്നിട്ടുണ്ട്. പലപ്പോഴും വാകസിനേഷന് ശേഷം പ്രതിരോധം ഉത്തേജിപ്പിക്കപെടുന്നതിന് മുമ്പാണ് രോഗബാധ പ്രത്യക്ഷപെട്ടു കാണുന്നത്. വാക്സിനേഷന് ശേഷമുള്ള രോഗം കുറഞ്ഞ പ്രയാസങ്ങളെ രോഗിക്ക് ഉണ്ടാക്കുന്നതായി കാണുന്നുള്ളൂ. വാക്സിനേഷന് ശേഷവും രോഗം വന്നവരുടെ കണക്ക് എടുത്താൽ അത് വളരെ നിസ്സാരമാണ്.

(2) വാക്സിനേഷൻ സംബന്ധിച്ച കേന്ദ്ര സർക്കാരിന്റെ നയം ഒട്ടും സഹായകമല്ല. It is a flawed policy, especially in the second phase. മാസ്‌ക്ക്-ശാരീരിക അകലംപാലിക്കൽ-ലോക്ക്ഡൗൺ... തുടങ്ങിയ നിയന്ത്രണമാർഗ്ഗങ്ങൾക്ക് കൊടുക്കുന്നതിലും അധികം ഊന്നൽ വാക്സിനേഷന് നൽകേണ്ട സമയമാണ്. വാക്സിൻ വരുന്നതിന് മുമ്പ് നമുക്ക് നിയന്ത്രണമാർഗ്ഗങ്ങൾ മാത്രമേ സാധ്യമായിരുന്നുള്ളൂ. സ്വദേശിവൽക്കരണം, സ്വയംപര്യാപ്തത തുടങ്ങിയ ആശയങ്ങൾ പരീക്ഷിക്കാനുള്ള സമയം ഇതല്ല. ജനങ്ങളുടെ സുരക്ഷയാണ് പരമപ്രധാനമായിട്ടുള്ളത്. ഇപ്പോൾ പ്രസക്തമായ കാര്യം വാക്സിൻ ലഭ്യമാണോ (available) എന്നതാണ്. വാക്സിൻ ലഭ്യമാണെങ്കിലേ അതെങ്ങനെ സ്വീകരിക്കണം, എങ്ങനെ വിൽക്കണം എന്നൊക്കെയുള്ള കാര്യങ്ങൾ പ്രസക്തമാകുന്നുള്ളൂ.

(3) രണ്ട് വാക്സിനുകൾ മാത്രമാണ് ഇപ്പോൾ ഇന്ത്യയിൽ നിർമ്മിക്കുന്നത്. കോവിഷീൽഡും കോ വാക്സിനും. രണ്ടിന്റെയും പരമാവധി ഉദ്പാദനം ഉറപ്പുവരുത്തിയാൽതന്നെ ഇന്ത്യയിലെ 138 കോടി ജനങ്ങൾക്കും വേണ്ട വാക്സിൻ ഡോസുകൾ ഉദ്പാദിപ്പിക്കാൻ 2-3 കൊല്ലം വേണ്ടിവരും. വാക്സിനേഷന്റെ ഏകജാലകസംവിധാനം വാക്സിനേഷൻ പൂർത്തിയാക്കാൻ കാലതാമസം ഉണ്ടാക്കും. തിക്കുംതിരക്കും വെപ്രാളവും വാക്സിൻദൗർലഭ്യവുമൊക്കെ ഏകജാലക സംവിധാനത്തിന്റെ പ്രകടമായ പോരായ്മകളാണ്. 'ആയിരം കൈകളുള്ള മിശിഹ'യായി സർക്കാർ വേഷംകെട്ടണമെന്ന ശാഠ്യം രോഗനിയന്ത്രണം വൈകിപ്പിക്കും. ഇന്ന് ലോകത്ത് ഫലപ്രദമെന്ന് കണ്ടെത്തിയ എല്ലാ കോവിഡ് വാക്സിനുകൾക്കും രാജ്യത്ത് വിതരണാനുമതി നൽകണം. ഫൈസറും മൊഡേണയും സ്പുട്നിക്കും ഒക്കെ എളുപ്പംകിട്ടുന്ന അവസ്ഥയുണ്ടാവണം. ജനങ്ങൾക്ക് തിരഞ്ഞെടുക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ടാവണം.

(4) ഒരാൾ വാക്സിനേറ്റ് ചെയ്താൽതന്നെ അത് കൂട്ടപ്രതിരോധം (herd immunity) നേടിയെടുക്കാൻ സഹായകരമാണ്. ഒരേസമയം OTT പ്ളാറ്റ് ഫോമും വൈഡ് റിലീസിംഗും നടത്തുമ്പോൾ സിനിമപെട്ടെന്ന് കൂടുതൽപേരിലേക്ക് എത്തിച്ചേരുന്നതുപോലെ വാക്സിന്റെ ലഭ്യത-വിതരണചാനലുകൾ പരമാവധിയാക്കണം. പരമാവധി വാക്സിനുകൾ, പരമാവധി, ചാനലുകൾ, പരമാവധി കൗണ്ടറുകൾ... സൗജന്യം വേണ്ടവർക്ക് അങ്ങനെ, പണംകൊടുത്ത് വാങ്ങാൻ താല്പര്യമുള്ളവർക്ക് അങ്ങനെ. സൗജന്യവിതരണത്തിനുള്ള പണം സർക്കാർ കണ്ടെത്തണം. വെടിയുംതീയുംപോലെ വാക്സിനേഷൻ നടക്കണം. ജനസംഖ്യ നോക്കിയാൽ ഇന്ത്യയ്ക്ക് സഞ്ചരിക്കേണ്ട ദൂരം ലോകത്ത് ചൈനയൊഴികെ മറ്റാർക്കുമില്ല. സ്വഭാവികമായും എല്ലാ സാധ്യതകളും പ്രയോജനപെടുത്തേണ്ടത് അനിവാര്യമാകുന്നു. വാസ്‌കിനേഷന്റെ കാര്യത്തിൽ നിലവിലുള്ള മന്ദതയും പ്രത്യയശാസ്ത്ര കടുംപിടുത്തങ്ങളും സമൂഹതാൽപര്യത്തിന് എതിരാണെന്നതിൽ സംശയമില്ല. It is bad, if not worse.