Religion Poisons everything

ന്ന് ഫേസ് ബുക്കിൽ കണ്ട അശ്ലീല കാഴ്ച. ഒരു മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിൽ ജയിച്ച കക്ഷി കാട്ടിക്കൂട്ടുന്ന കോപ്രായമാണിതെന്ന് മനസ്സിലാക്കുന്നു. ഇത്തരം രീതികൾ ശക്തിയുക്തം അപലപിക്കപെടേണ്ടതാണ്. ജയ് ശ്രീറാം എന്നെഴുതിയ പോസ്റ്റർ ഒരു മുനിസിപ്പൽ കെട്ടിടത്തിന് മുകളിൽ വലിച്ചുകെട്ടുന്നത് രാഷട്രീയ ആഭാസമാണ്. കാരണം അതൊരു മതേതര പൊതുഇടമാണ്.
മതബിംബങ്ങളെയും ദൈവങ്ങളെയും ഉപയോഗിച്ച് വോട്ട് നേടുന്നത് തിരഞ്ഞെടുപ്പ് കുറ്റം കൂടിയാണ്. രാഷ്ട്രീയമെന്നാൽ മതവും വിശ്വാസവും തന്നെ എന്ന് പച്ചയായി പ്രഖ്യാപിക്കുന്നത് ഭീതി ജനിപ്പിക്കുന്ന നീക്കമാണ്. ഒരു മതേതര രാജ്യത്തിന് അന്തിത്തിരി കത്തിക്കുന്ന പണിയാണത്.

ഒരു കുഞ്ഞൻ വിജയത്തിൽ ഇത്രയധികം അർമാദിക്കുന്നുവെങ്കിൽ അതു പടർത്തുന്ന സൂചനകൾ ഒട്ടും സുഖകരമല്ല. മതവിശ്വാസം എല്ലാറ്റിലേക്കും കൂടിക്കലർന്ന് സർവതും വിഷമയമാക്കുകയാണ്. മതസംരക്ഷകരും പ്രീണനക്കാരും രാഷ്ട്രീയത്തിൽ പ്രാമുഖ്യം നേടിയാൽ മധ്യകാല യൂറോപ്പിന്റെ ഇരുട്ടിലേക്ക് ഈ സമൂഹം എടുത്തെറിയപെടും. അവസാനത്തെ രാജാവിനെ അവസാനത്തെ പുരോഹിതന്റെ കുടൽ മാലയിൽ കഴുത്തു ഞെരിച്ചു കൊല്ലുമ്പോഴേ മനുഷ്യന് സ്വാതന്ത്ര്യം അറിയാനാവൂ എന്ന ദിദറോയുടെ വാക്കുകൾ ആലങ്കാരികതലത്തിൽ അനുസ്മരിക്കുക. ഹിംസയോ അക്രമോ അല്ലവിടെ വിവക്ഷ. മറിച്ച് മതേതര പൊതുവിടങ്ങളിൽ അരേങ്ങറുന്ന ഇത്തരം മതാശ്ലീലങ്ങളെ രാഷ്ട്രീയമായും ബൗദ്ധികമായും പ്രതിരോധിക്കണം. അതിദേശീയതയും വർഗ്ഗശത്രു രാഷ്ട്രീയവുമൊന്നും സ്ഥിരാധികാരത്തിലേക്കുള്ള മാർഗ്ഗമാകുന്നില്ലെന്ന് തിരിച്ചറിവാണ് രാമനും അയ്യപ്പനും മണ്ഡലകാലവുമായി മുദ്രാവാക്യങ്ങൾ പുനഃക്രമീകരിക്കാൻ കാരണം.

മതം ഇരുട്ടാണ്, മതരാഷ്ട്രീയം (faith politics) അപരിഹാര്യമായ കെടുതിയുണ്ടാക്കും.