ഇടുക്കി: ദേവികുളം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടർന്ന് ഇടുക്കിയിലെ സിപിഎം നേതാക്കളോട് ഇടഞ്ഞ നിന്നിരുന്ന മുൻ എംഎൽഎ എസ് രാജേന്ദ്രനെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി. സി വി വർഗീസിനെ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്ത കമ്മിറ്റിയിൽ നിന്നാണ് എസ് രാജേന്ദ്രനെ ഒഴിവാക്കിയത്. പാർട്ടി സമ്മേളനങ്ങളിൽ നിന്ന് വിട്ട് നിന്നിരുന്ന എസ് രാജേന്ദ്രനെ ഉൾപ്പെടുത്താതെ തന്നെയാവും ഇത്തവണ ഇടുക്കിയിലെ പുതിയ ജില്ലാ കമ്മിറ്റി എന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. എം എം മണിയുടെ കളും സിപിഎം കമ്മിറ്റിയിൽ തിരഞ്ഞെടുക്കപ്പെട്ടു. 39 അംഗ ജില്ലാ കമ്മിറ്റിയേുേം തെരഞ്ഞെടുത്തു.

അറുപത്തൊന്നുകാരനായ സി വി വർഗീസ് കെഎസ് വൈ എഫിലൂടെയാണ് പൊതുരംഗത്ത് വന്നത്. നാലര പതിറ്റാണ്ടു നീണ്ട പൊതുപ്രവർത്തനത്തിനിടെ സംഘടനാ രംഗത്ത് നിർണായക പദവികൾ വഹിച്ചു. 20 വർഷമായി ജില്ലാ സെക്രട്ടറിയറ്റംഗമാണ്. നിലവിൽ കർഷക സംഘം ജില്ലാ പ്രസിഡന്റുമാണ്. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ജില്ലാ ആസൂത്രണ സമിതി ഉപാധ്യക്ഷനുമാണ്.

1961 ഒക്ടോബർ ഏഴിന് ചെള്ളക്കുഴിയിൽ വർഗീസ് - ഏലിയാമ്മ ദമ്പതികളുടെ മകനായി ചീന്തലാറിൽ ജനനം. കട്ടപ്പന കാഞ്ചിയാറിൽ ബാല്യം. തുടർന്ന് തങ്കമണിയിലേക്ക് താമസം മാറി. 1979 ൽ 18-ാം വയസിൽ പാർട്ടിയംഗമായി. കെഎസ് വൈ എഫ് അമ്പലമേട് യൂണിറ്റ് സെക്രട്ടറിയായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചു. 1980 ൽ ഉദയഗിരി ബ്രാഞ്ച് സെക്രട്ടറി, 1981 ൽ തങ്കമണി ലോക്കൽ സെക്രട്ടറി, 1984 ൽ ഇടുക്കി ഏരിയാകമ്മിറ്റിയംഗവും 1997ൽ ഏരിയ സെക്രട്ടറിയുമായി. 1991 ൽ ജില്ലാ കമ്മിറ്റിയംഗവുമായി. 2001 മുതൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമാണ്.1982 ൽ ഡിവൈഎഫ്‌ഐ ഇടുക്കി ഏരിയാ സെക്രട്ടറിയും 1986 ൽ ജില്ലാ പ്രസിഡന്റും 1987 മുതൽ 97 വരെ 10 വർഷം ജില്ലാ സെക്രട്ടറിയുമായി പ്രവർത്തിച്ചു. 1991 മുതൽ 97 വരെ ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റായി. 2014 മുതൽ കർഷകസംഘം ജില്ലാ പ്രസിഡന്റാണ്.

സുഭിക്ഷകേരളം, പാലിയേറ്റീവ് കെയർ, നവമാധ്യമം, എകെഎസ് എന്നിവയുടെ ചുമതലകളും നിലവിൽ വഹിക്കുന്നു. ഇടുക്കി മെഡിക്കൽ കോളേജ് എച്ച്എംസി മെമ്പറുമാണ്. കട്ടപ്പന ,തങ്കമണി,ബഥേൽ സഹകരണ ആശുപത്രിയുടെ സ്ഥാപകനും ജൈവഗ്രാം ജില്ലാ സഹകരണ സംഘം പ്രസിഡന്റുമാണ്. ആയിരത്തിൽ പരം പാലിയേറ്റീവ് രോഗികൾക്ക് പരിചരണമേകുന്ന സ്വാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ സ്ഥാപകനും അഡ്‌മിനിസ്‌ട്രേറ്ററുമാണ്.

2006 ലും 2011 ലും ഇടുക്കിയിൽ നിന്നും എൽഡിഎഫ് സ്ഥാനാർത്ഥിയായി നിയമസഭയിലേക്ക് മത്സരിച്ചു. കർഷകപ്രക്ഷോഭങ്ങൾ ഉൾപ്പെടെയുള്ള പോരാട്ടങ്ങളിൽ നിരവധി തവണ പൊലീസ്, ഗുണ്ടാമർദ്ദനങ്ങൾ ഏറ്റുവാങ്ങി. ജയിൽ വാസവും അനുഭവിച്ചിട്ടുണ്ട്. ഭാര്യ: ജിജിമോൾ. മക്കൾ: ജീവാ മോൾ, അമൽ. മരുമകൻ: സജിത്.