തിരുവനന്തപുരം : അധികാരത്തിൽ വന്നാൽ നാടാർ വിഭാഗങ്ങൾക്ക് ഉടനെ സംവരണം ഏർപ്പെടുത്തുമെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ഇടതുമുന്നണി വാഗ്ദാനം ചെയ്തിരുന്നു. ഇതുവരെ അത്തരത്തിൽ ഒരുനീക്കമുണ്ടായില്ലെങ്കിലും തിരഞ്ഞെടുപ്പ് അടുത്തതോടെ സർക്കാർ ഉണർന്നു പ്രവർത്തിച്ചിരിക്കുകയാണ്. നാടാർ സമുദായത്തെ പൂർണമായി ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുവരെ സംവരണം ഹിന്ദു നാടാർ, എസ്ഐസിയു വിഭാഗത്തിൽപ്പെട്ടവർക്ക് മാത്രമായിരുന്നു. പുതിയ തീരുമാനത്തോടെ ക്രൈസ്തവ സഭകളിലും വിവിധ മതവിഭാഗങ്ങളിലും ഉൾപ്പെടുന്നവർക്കും ഒബിസി സംവരണം ലഭിക്കും.

ദീർഘകാലമായി ഉയർന്ന ആവശ്യമായിരുന്നു നാടാർ സമുദായത്തിൽപ്പെട്ടവരെ പൂർണമായി ഒബിസി പട്ടികയിൽ ഉൾപ്പെടുത്തി സംവരണം നൽകണമെന്നത്. തെക്കൻ കേരളത്തിൽ പ്രബലമായ സമുദായമാണ് നാടാർ സമുദായം.

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നാടാർ സമുദായത്തെ പൂർണമായി ഒബിസി വിഭാഗത്തിൽ ഉൾപ്പെടുത്തിയത് രാഷ്ട്രീയമായ തീരുമാനം കൂടിയാണ്.തെക്കൻ കേരളത്തിൽ ഈ തീരുമാനം തിരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കുമെന്നാണ് എൽഡിഎഫ് കണക്കാക്കുന്നത്.

അതേസമയം, നിലവിൽ ഹിന്ദു നാടാർക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സംവരണത്തിൽ ഒരു മാറ്റവും വരുത്തരുതെന്ന് അഖിലേന്ത്യാ നാടാർ അസോസിയേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.ഹിന്ദു നാടാർ പ്രത്യേക വിഭാഗമാണെന്നും മറ്റ് വിഭാഗങ്ങളുമായി കൂട്ടിച്ചേർക്കാൻ പാടില്ലെന്നും ഹൈക്കോടതി വിധിയുള്ളതാണ്. സുപ്രീം കോടതി നിർദ്ദേശപ്രകാരം പിന്നാക്ക വിഭാഗ കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ടിന്മേലാണ് ഹിന്ദു നാടാർക്ക് പ്രത്യേക സംവരണം അനുവദിച്ചതെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി പി.ടി.സുരേഷ് പറഞ്ഞു.

നിലവിൽ ഹിന്ദു നാടാർ, എസ്‌ഐ.യു.സി. നാടാർ വിഭാഗക്കാർക്കാണ് ജോലിക്ക് ഓരോ ശതമാനം സംവരണമുള്ളത്. ലത്തീൻ കത്തോലിക്കാ സഭയിൽ ഉൾപ്പെട്ട നാടാർ വിഭാഗക്കാർക്ക് ലത്തീൻ സഭയ്ക്കുള്ള സംവരണവും ലഭിക്കുന്നു. എന്നാൽ, ഇതിലൊന്നുംപെടാത്ത നാടാർ വിഭാഗക്കാരുണ്ട്.

വിവിധ ക്രിസ്ത്യൻ സഭകളിലും മതവിഭാഗങ്ങളിലും ഉൾപ്പെടുന്ന സംവരണേതര നാടാർ വിഭാഗക്കാർക്കാണ് പുതുതായി സംവരണം ലഭിക്കുക. ഒ.ബി.സി. വിഭാഗത്തിന് നിലവിൽ മൂന്നുശതമാനം സംവരണമാണുള്ളത്. ഒ.ബി.സി. പട്ടികയിൽ നിലവിൽ 78 ജാതി/മത വിഭാഗക്കാരുണ്ട്. ഇക്കൂട്ടത്തിലേക്കായിരിക്കും ഇവരെ ഉൾപ്പെടുത്തുക. സംവരണത്തിന് ഒ.ബി.സി. പട്ടികയിൽ വരുന്നവരെ ഒറ്റവിഭാഗമായാണ് പരിഗണിക്കുക.

തെക്കൻ കേരളത്തിലെ പാറശ്ശാല, നെയ്യാറ്റിൻകര, കാട്ടാക്കട, കോവളം, നെടുമങ്ങാട് മണ്ഡലങ്ങളിൽ ഗണ്യമായതോതിലും വട്ടിയൂർക്കാവ്, അരുവിക്കര മണ്ഡലങ്ങളിൽ സാരമായും നാടാർ സ്വാധീനമുണ്ട്. തെക്കൻ മണ്ഡലങ്ങളെ ഇടതുപക്ഷത്തോട് ചേർത്തുപിടിക്കാൻ ഈ നീക്കം സഹായിക്കുമെന്നാണ് മുന്നണിയുടെ വിലയിരുത്തൽ.

മുൻ യു.ഡി.എഫ്. സർക്കാർ സംവരണമില്ലാത്ത നാടാർ വിഭാഗങ്ങൾക്കും സംവരണം നൽകാൻ ആലോചിച്ചിരുന്നു. എന്നാൽ, സംവരണാനുകൂല്യം അനുഭവിക്കുന്ന വിഭാഗങ്ങളിൽനിന്നുള്ള എതിർപ്പിനെത്തുടർന്ന് അവസാനനിമിഷം പിന്മാറി. മതംമാറ്റത്തിലൂടെ സാമൂഹിക പദവി ഉയർന്നവർക്ക് സംവരണം നൽകരുതെന്നായിരുന്നു മറുവിഭാഗത്തിന്റെ ആവശ്യം.