ചെന്നൈ: കോയമ്പത്തൂർ നഗരത്തിൽ മദ്യം കലർത്തിയ ഐസ്‌ക്രീം വിൽപന നടത്തിയിരുന്ന സ്ഥാപനം ഭക്ഷ്യ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥർ അടച്ചുപൂട്ടി മുദ്രവെച്ചു. കോയമ്പത്തൂർ ലക്ഷ്മി മിൽസ് ജംഗ്ഷനിലെ വ്യാപാര സമുച്ചയത്തിൽ പ്രവർത്തിച്ചിരുന്ന 'റോളിങ് ഡഫ് കഫേ' എന്ന സ്ഥാപനത്തിനെതിരെയാണ് നടപടി കൈക്കൊണ്ടിരിക്കുന്നത്.

പ്രസ്തുത കേന്ദ്രത്തിൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കലർത്തിയ ഐസ് ക്രീമുകൾ വിൽപന നടത്തുന്നതായി തമിഴ്‌നാട് ആരോഗ്യ വകുപ്പ് മന്ത്രി എം.സുബ്രമണ്യത്തിന് പരാതി ലഭിച്ചിരുന്നു. മന്ത്രിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ റെയ്ഡ് നടത്താൻ മന്ത്രി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് നിർദ്ദേശം നൽകുകയായിരുന്നു. തുടർന്ന് കോയമ്പത്തൂർ ജില്ല ഭക്ഷ്യ സുരക്ഷ ഓഫിസർ തമിഴ്‌ശെൽവന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

സ്ഥാപനത്തിൽനിന്ന് മദ്യകുപ്പികളും കാലാവധി കഴിഞ്ഞ ഭക്ഷ്യ വസ്തുക്കളും കണ്ടെടുത്തു. വൃത്തിഹീനമായി കിടന്നിരുന്ന കേന്ദ്രത്തിൽ മദ്യം കലർത്തി ഐസ്‌ക്രീം നിർമ്മിച്ചിരുന്നതായും കണ്ടെത്തി. ഇതിന്റെ സാമ്പിളുകളും ശേഖരിച്ചു. കടയുടെ ലൈസൻസും റദ്ദാക്കി.