കോഴിക്കോട്: എൽഎഡിഎഫ് സർക്കാറിന്റെ വിദ്യാഭ്യാസ വകുപ്പിന്റെ കഴിഞ്ഞ അഞ്ചുവർഷത്തെ പ്രവർത്തനെ അടിസ്ഥാനമാക്കി ക്യാംപസ് ഫ്രണ്ട് പുറത്തിറക്കിയ പ്രോഗ്രസ്സ് റിപ്പോർട്ട് പ്രകാശനം ചെയ്തു. ഉറപ്പാണ് എൽഡിഎഫ് സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ് വട്ടപൂജ്യം എന്ന പേരിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

വിദ്യാഭ്യാസ രംഗത്ത് കൂടുതൽ ശ്രദ്ധപതിപ്പിക്കാൻ ഉന്നത വിദ്യാഭ്യാസമെന്നപേരിൽ പുതിയ വകുപ്പ് ഉണ്ടാക്കിയിട്ടും കാര്യമായ ഒരു പുരോഗമനവും വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിട്ടില്ലെന്നും പിആർ വർക്ക് ഉപയോഗിച്ച് നടത്തിയ ഗിമ്മിക്ക് മാത്രമാണ് കഴിഞ്ഞ അഞ്ചുവർഷം കേരളത്തിൽ ഉണ്ടായതെന്നും സംസ്ഥാനഭാരവാഹികൾ പറഞ്ഞു.പത്രദൃശ്യമാധ്യമങ്ങളിൽ വന്ന വാർത്തകളെ ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.എംജി സർവ്വകലാശാലയിലെ വിവാദ മാർക്ക്ദാനം, ഉത്തരക്കടലാസ് വിവാദം, വിദ്യാർത്ഥിയുടെ ആത്മഹത്യ ശ്രമം, ഖാദർ കമ്മീഷൻ റിപ്പോർട്ട്, എസ്എഫ്‌ഐ പ്രതിനിധികളുടെ വിദേശയാത്ര തുടങ്ങി നിരവധി കാര്യങ്ങളാണ് ഉന്നത വിദ്യാഭ്യാസ മേഖലയെപ്പറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്നത്.

പൊതുവിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥി പാമ്പുകടിയേറ്റ് മരിച്ച സംഭവം,ഹയർസെക്കന്ററി പേപ്പർ കാണാതായത്, വിദ്യാർത്ഥികളുടെ ആത്മഹത്യ, ഓൺലൈൻ പഠനക്ലാസിന്റെ പോരായ്മകൾ തുടങ്ങിയവയാണ് പ്രധാനമായും ചൂണ്ടിക്കാണിച്ചിരിക്കുന്നത്.പത്രദൃശ്യമാധ്യമ വാർത്തകളെ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും എഡോറ്റിറിയൽ ടീം പറയുന്നു. പുറത്ത് വരാത്ത അഴിമതികളും വീഴ്‌ച്ചകളും ഇനിയും ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

ഉറപ്പാണ്; എൽഡിഎഫ് സർക്കാരിന്റെ വിദ്യാഭ്യാസ വകുപ്പ് വട്ടപ്പൂജ്യം ' എന്ന പേരിൽ സർക്കാരിന്റെ വിദ്യാഭ്യാസ മേഖലയിലെ അപചയങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോർട്ട് ജനറൽ സെക്രട്ടറി എ എസ് മുസമ്മിൽ പ്രകാശനം ചെയ്തു.സംസ്ഥാന വൈസ്പ്രസിഡന്റ് സബാ ഷറീം, സംസ്ഥാന കമ്മറ്റിയംഗം അഡ്വ സിപി അജ്മൽ,കോഴിക്കോട് ജില്ലാ സെക്രട്ടറി കെ പി മുബീന തുടങ്ങിയവർ സംബന്ധിച്ചു.