ന്യൂഡൽഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ഭീഷണിയുടെ പശ്ചാത്തലത്തിൽ പരിശോധനകൾ വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം. ഇതുവരെ ഒരു പുതിയ കേസ് പോലും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാലും മുൻകരുതലും ജാഗ്രതയും തുടരണമെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ രാജ്യസഭയിൽ ചോദ്യോത്തരവേളയിൽ പറഞ്ഞു.

നിലവിൽ രാജ്യത്ത് കോവിഡ് നിയന്ത്രണവിധേയമാണ്. എന്നാൽ പുതിയ വകഭേദത്തിന്റെ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ മുൻകരുതലും ജാഗ്രതയും തുടരണം. ഇതുസംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിലുള്ള പരിശോധന രീതികൾ ഉപയോഗിച്ച് ഒമൈക്രോൺ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്താൻ സാധിക്കും. ആന്റിജൻ, ആർടി-പിസിആർ, ജനിതക ശ്രേണീകരണം എന്നിവ വഴി ഇതിനെ കണ്ടെത്താൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

പരിശോധനകൾ വർധിപ്പിച്ച് ഒരു കേസ് പോലും രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തണം. ഇതിനായി സംസ്ഥാനങ്ങളും കേന്ദ്രവും ഒരുമിച്ച് പ്രവർത്തിക്കുന്നതായും മന്ത്രി പറഞ്ഞു. പുതിയ വകഭേദത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വീടുകൾ തോറുമുള്ള വാക്സിനേഷനൻ ക്യാമ്പ് ശക്തമാക്കി. ഡിസംബർ 31 വരെ വാക്സിനേഷൻ ക്യാമ്പ് തുടരാൻ നിർദേശിച്ചതായും മന്ത്രി അറിയിച്ചു.

വൈറസ് ബാധ തുടക്കത്തിൽ തന്നെ തിരിച്ചറിയുന്നതിന് പരിശോധനകൾ കൂട്ടാൻ കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണും നിർദേശിച്ചു. ഇതിനായി ആവശ്യമായ സൗകര്യങ്ങൾ ലഭ്യമാണെന്ന് ഉറപ്പാക്കണമെന്നും രാജേഷ് ഭൂഷൺ വിളിച്ചുചേർത്ത സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെയും ഉന്നതതല യോഗത്തിൽ നിർദേശിച്ചു. പുതിയ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്താൻ ആർടി- പിസിആർ അടക്കമുള്ള പരിശോധനാരീതികൾ ഫലപ്രദമാണ്. പുതിയ സാഹചര്യത്തിൽ പരിശോധനകൾ വർധിപ്പിക്കേണ്ടതിനാൽ ഇതിനാവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കാൻ സംസ്ഥാനങ്ങൾ തയ്യാറാവണം. കൂടാതെ വീടുകളിലെ ക്വാറന്റൈൻ ഫലപ്രദമാണ് എന്ന് ഉറപ്പുവരുത്തണമെന്നും യോഗം നിർദേശിച്ചു.