ന്യൂഡൽഹി: സുപ്രീംകോടതി മുൻ ചീഫ് ജസിറ്റിസ് രഞ്ജൻ ഗോഗോയ്ക്കെതിരായ ലൈംഗികാരോപണത്തിനു പിന്നിൽ ഗൂഢാലോചനയ്ക്കുള്ള സാധ്യത തള്ളാനാവില്ലെന്ന് സുപ്രീം കോടതി നിയമിച്ച സമിതി. ജുഡീഷ്യൽ തലത്തിലും ഭരണ തലത്തിലും രഞ്ജൻ ഗൊഗോയ് എടുത്ത കർശന നടപടികൾ ഗൂഢാലോചനയ്ക്ക് കാരണമായേക്കാമെന്നുമാണ് സമിതിയുടെ കണ്ടെത്തൽ.

സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചു കൊണ്ട് തുടരന്വേഷണത്തിന് സാധ്യതയില്ലെന്നാണ് സഞ്ജയ് കിഷൻ കൗളിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കിയത്.
രണ്ട് വർഷം മുമ്പ് അന്നത്തെ ചീഫ് ജസ്റ്റിസായിരുന്ന ഗോഗോയ്‌ക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ചതിന് തൊട്ടു പിന്നാലെ തന്നെ ഈ ആരോപണത്തിൽ ഗൂഢാലോചന ഉണ്ടന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഒരു അഭിഭാഷകൻ ഹർജി നൽകിയിരുന്നു.

തുടർന്ന് ജസ്റ്റിസ് അരുൺ മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ജസ്റ്റിസ് എ.കെ പട്നായിക്കിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിനോട് ഗൂഢാലോചന പരാതി അന്വേഷിക്കാൻ നിർദേശിച്ചത്. ഈ അന്വേഷണ റിപ്പോർട്ടിലാണ് ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചന ഉണ്ടായിരിക്കാമെന്ന് വ്യക്തമാക്കിയിരുന്നത്.

എൻആർസി വിഷയത്തിൽ ചീഫ് ജസ്റ്റിസ് ആയിരുന്ന ഗോഗോയ് എടുത്ത നിലപാട് ഗൂഢോലോചനയ്ക്ക് കാരണമായേക്കാമെന്നാണ് അന്വേഷണ റിപ്പോർട്ട്. മുദ്രവെച്ച കവറിൽ പരസ്യപ്പെടുത്താതെ ഈ റിപ്പോർട്ട് നിലനിൽക്കുമെന്നും ബെഞ്ച് വ്യക്തമാക്കി.