ന്യൂഡൽഹി: ഇന്ത്യയിൽനിന്നുള്ള യാത്രാ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് കാനഡ പിൻവലിച്ചു. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗായാണ് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. ഇത് പിന്നീട് സെപ്റ്റംബർ 26 വരെ നീട്ടുകയാണുണ്ടായത്.

വിലക്ക് പിൻവലിച്ച സാഹചര്യത്തിൽ വിമാന സർവീസുകൾ സെപ്റ്റംബർ 27 മുതൽ പുനരാരംഭിക്കാനാവും. ഇന്ത്യയിൽനിന്നുള്ള യാത്രക്കാർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുമായി ഇനി കാനഡയിലേക്ക് സഞ്ചരിക്കാം. അംഗീകൃത ലബോറട്ടറിയിലാണ് കോവിഡ് പരിശോധന നടത്തേണ്ടത്.

ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ ഫെബ്രുവരി 27ന് പുനരാരംഭിക്കുമെന്ന് കാനഡ സർക്കാർ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഇന്ത്യയിൽ നിന്നുള്ള എയർ കാനഡ വിമാന സർവീസുകൾ സെപ്റ്റംബർ 27 ന് പുനരാരംഭിക്കും. എന്നാൽ കാനഡയിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസുകൾ സെപ്റ്റംബർ 30 ന് മാത്രമെ പുനരാരംഭിക്കൂ.

നേരിട്ടുള്ള വിമാനങ്ങളിൽ സഞ്ചരിക്കുന്നവർ ഡൽഹിയിലെ ജെനസ്ട്രിങ്സ് ലബോറട്ടറിയിൽ നിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവള മെട്രോ സ്റ്റേഷന് മുകളിലുള്ള എയർപോർട് കണക്ട് ബിൽഡിങ്ങി (എബിസി) ലാണ് ജനസ്ട്രിങ്സ് ലബോറട്ടറി. 18 മണിക്കൂറിനുള്ളിൽ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്. വിമാനത്തിൽ കയറുന്നതിന് മുമ്പ് പരിശോധനാഫലം വിമാനക്കമ്പനി അധികൃതരെ കാണിക്കണം. മുമ്പ് കോവിഡ്ബാധിച്ചവർക്ക് രാജ്യത്തെ ഏത് സർട്ടിഫൈഡ് ലബോറട്ടറിയിൽനിന്നുള്ള പരിശോധനാഫലവും കാണിക്കാം. ഈ മാനദണ്ഡം പാലിക്കാൻ കഴിയാത്തവരെ യാത്രചെയ്യാൻ അനുവദിക്കില്ല.

നേരിട്ടുള്ള വിമാനങ്ങളിൽ അല്ലാതെ യാത്രചെയ്യുന്നവർ മൂന്നാമത്തെ രാജ്യത്തുനിന്നുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. യ4ാത്രക്കിടെ കോവിഡ് ബാധിക്കുന്നവരെ പ്രാദേശിക നിയന്ത്രണങ്ങൾക്ക് അനുസരിച്ച് ക്വാറന്റീനിൽ പ്രവേശിപ്പിക്കുകയോ തിരിച്ചയയ്ക്കുകയോ ചെയ്യുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.