തിരുവനന്തപുരം : കാരവാൻ ടൂറിസം പോലുള്ള നൂതന ടൂറിസം സംവിധാനങ്ങൾ കേരളത്തിന് പരിചയപ്പെടുത്താനുള്ള പദ്ധതികുളുടെ നടപടിക്രമങ്ങൾ ആരംഭിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ്. പ്രതിസന്ധിയിൽ കരഞ്ഞിരിക്കുക എന്നതല്ല നമ്മുടെ നയം. ഇപ്പോഴത്തെ പ്രതിസന്ധിയിൽ നിന്നും കരകയറാനുള്ള പുതിയ പദ്ധതികൾ പ്രഖ്യാപിച്ചു കഴിഞ്ഞു. പുതിയ മേഖലകളിലേക്ക് ടൂറിസത്തെ വളർത്താനുതകുന്ന പദ്ധതികളാണ് വരും ദിവസങ്ങളിൽ നടപ്പാക്കാൻ പോകുന്നതെന്നും എച്ച് സലാം എംഎൽഎയുടെ ശ്രദ്ധക്ഷണിക്കൽ നോട്ടീസിന് മറുപടിയായി മന്ത്രി പറഞ്ഞു.

എൺപതുകളുടെ ഒടുവിലാണ് വിനോദ സഞ്ചാര ഉത്പ്പന്നം എന്ന നിലയിൽ കെട്ടുവള്ളം അഥവാ ഹൗസ്‌ബോട്ടുകൾ ആരംഭിച്ചത്. എന്നാൽ പിന്നീട് നമുക്ക് അത്തരത്തിലുള്ള ഒരു ഉത്പ്പന്നം ഉയർന്നു വന്നിരുന്നില്ല. സിനിമാ താരങ്ങളുടെ ആഡംബരവാഹനം എന്ന നിലയിലാണ് കാരവാനുകൾ പൊതുവെ കണക്കാക്കാറുള്ളത്. രണ്ടു പേർക്കും നാല് പേർക്കും യാത്ര ചെയ്യാവുന്ന തരത്തിലുള്ള കാരവാനുകളാണ് നിലവിലുള്ളത്. ഈ പദ്ധതിയുടെ ഭാഗമായി ഒരു പരിശോധന നടത്തിയപ്പോൾ അൺഎക്സ്‌പ്ലോർഡ് ഡെസ്റ്റിനേഷനുകളെ കണ്ടെത്താനും വികസിപ്പിക്കാനും കഴിയും എന്നാണ് കണ്ടെത്തിയത്.

സാധ്യത ഉണ്ടായിട്ടും ചില സ്ഥലങ്ങളിൽ ആളുകൾ വരാത്തതിന് കാരണം അവിടെ താമസിക്കാനും മറ്റുമുള്ള സംവിധാനത്തിന്റെ അപര്യാപ്തത കൊണ്ടാണ്. ഇവിടങ്ങളിൽ കാരവൻ പാർക്കുകൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. പൊതു സ്വകാര്യ പങ്കാളിത്തോടെ കാരവാൻ പാർക്കുകൾ ഉണ്ടാക്കാം. ഒരു പഞ്ചായത്തിൽ ഒരു കാരവൻ പാർക്ക് വന്നാൽ അല്ലെങ്കിൽ ഒരു പ്രത്യേക സ്ഥലത്ത് വന്നു കഴിഞ്ഞാൽ അതൊരു പ്രധാന കേന്ദ്രമായി മാറുന്നു. അവിടെ ആളുകൾക്ക് തൊഴിൽ ലഭ്യമാകുന്നു. ഭക്ഷണം, വെള്ളം തുടങ്ങിയവയൊക്കെ എത്തിക്കേണ്ടി വരും. അങ്ങനെ തൊഴിൽസാധ്യത വർധിക്കും. നാടൻകലകളൊക്കെ അവതരിപ്പിക്കുന്ന പ്രധാനപ്പെട്ട കൾച്ചറൽ ഹബ്ബ് ആക്കി മാറ്റാനു പറ്റും - മന്ത്രി പറഞ്ഞു.