തിരുവനന്തപുരം: വിനോദ സഞ്ചാരികൾക്ക് പുത്തൻ അനുഭവം നൽകാൻ കാരവൻ ടൂറിസം പദ്ധതി പ്രഖ്യാപിച്ച് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ്.പൊതു സ്വകാര്യ മാതൃകയിൽ കാരവൻ ടൂറിസം വികസിപ്പിക്കും. സ്വകാര്യ നിക്ഷേപകരും, ടൂർ ഓപ്പറേറ്റർമാരും പ്രദേശിക സമൂഹവുമാണ് പ്രധാന പങ്കാളികൾ. കാരവൻ ഓപ്പറേറ്റർ മാർക്ക് നിക്ഷേപത്തിനുള്ള സബ്സിഡി നൽകുമെന്നും ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നും വാർത്താസമ്മേളനത്തിൽ മന്ത്രി വ്യക്തമാക്കി

പ്രധാനമായും സ്വകാര്യമേഖലയെ കാരവനുകൾ വാങ്ങാനും കാരവൻ പാർക്കുകൾ സ്ഥാപിക്കാനും പ്രോത്സാഹിപ്പിക്കും. അനുമതിക്കുള്ള നടപടിക്രമങ്ങളും മറ്റു പ്രവർത്തനങ്ങൾക്കുള്ള രൂപരേഖയും തയ്യാറാക്കും. ടൂറിസം കാരവനുകളും കാരവൻ പാർക്കുകളുമാണ് പദ്ധതിയിലെ പ്രധാന ഘടകങ്ങൾ. യാത്രയ്ക്കും വിശ്രമത്തിനും താമസത്തിനുമായി പ്രത്യേകം നിർമ്മിച്ച വാഹനങ്ങളാണ് വേണ്ടത്. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും സന്ദർശകരെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ എത്തിക്കുന്നതിനും അവർക്ക് രാത്രിയോ പകലോ ദീർഘനേരം ചെലവഴിക്കുന്നതിനുമുള്ളതാണ് കാരവൻ പാർക്കുകളെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

സോഫ-കം- ബെഡ്, ഫ്രിഡ്ജ്, മൈക്രോവേവ് അവൻ, ഡൈനിങ് ടേബിൾ, ടോയ്ലറ്റ് ക്യൂബിക്കിൾ, ഡവർ ക്യാബിനുമായുള്ള വിഭജനം, എസി, ഇന്റർനെറ്റ് കണക്ഷൻ, ഓഡിയോ വീഡിയോ സൗകര്യങ്ങൾ, ചാർജിങ് സംവിധാനം, ജിപിഎസ് തുടങ്ങി സുഖപ്രദമായ താമസത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ടൂറിസം കാരവനുകളിൽ ക്രമീകരിക്കും. മലിനീകരണ വാതക ബഹിർഗമന തോത് കുറയ്ക്കുന്നതിനുള്ള മാനദണ്ഡമായ ഭാരത് സ്റ്റേജ് ആറ് നടപ്പിലാക്കിയ വാഹനങ്ങളാണ് ഉപയോഗിക്കുക.

അതിഥികളുടെ പൂർണ സുരക്ഷ ഉറപ്പുവരുത്തുന്നതിന് കാരവനുകളും ഐടി അധിഷ്ഠിത തത്സമയ നിരീക്ഷണ പരിധിയിലായിരിക്കും. കേന്ദ്ര മോട്ടോർ വാഹന നിയമങ്ങൾക്കനുസൃതമായി സംസ്ഥാന മോട്ടോർ വാഹന വകുപ്പ് നിശ്ചയിച്ചിട്ടുള്ള നടപടിക്രമങ്ങളുടെ അടിസ്ഥാനത്തിൽ കാരവനുകളുടെ കാര്യക്ഷമമായ പ്രവർത്തനത്തിന് കുറ്റമറ്റ സംവിധാനം ഏർപ്പെടുത്തും. സ്വകാര്യമേഖലയിലോ പൊതുമേഖലയിലോ അല്ലെങ്കിൽ സംയുക്തമായോ കാരവൻ പാർക്കുകൾ വികസിപ്പിക്കണം.

ചുറ്റുമതിൽ സുരക്ഷാ ക്രമീകരണങ്ങൾ, പട്രോളിങ്, നിരീ ക്ഷണ ക്യാമറകൾ എന്നിവ പാർക്കിൽ സജ്ജമാക്കും. അടിയന്തര വൈദ്യസഹായം വേണ്ട സാഹചര്യ ങ്ങളിൽ പ്രാദേശിക അധികാരികളുമായും മെഡിക്കൽ സംവിധാനങ്ങളുമായും ഫലപ്രദമായ ഏകോപനമുണ്ടായിരിക്കും.

ഒരു പാർക്കിന് കുറഞ്ഞത് 30 സെന്റ് ഭൂമി വേണം. അഞ്ച് കാരവനെങ്കിലും പാർക്ക് ചെയ്യുന്നതിനുള്ള സംവിധാനങ്ങളുമുണ്ടായിരിക്കണം. മറ്റു തടസ്സങ്ങളൊന്നും ഇല്ലാത്ത ചുറ്റുപാടുകൾക്ക് അനുസൃതമായ രീതിയിലായിരിക്കണം രൂപകൽപ്പന സ്വകാര്യത, പച്ച, കാറ്റ്, പൊടി ശബ്ദം തുടങ്ങിയ ഘടകങ്ങൾ കണക്കിലെടുത്താണ് പാർക്കിങ് പ്രതലവും പൂന്തോട്ടവും ക്രമീകരിക്കുക. മലയോരങ്ങളിലും പരിസ്ഥിതി ദുർബല പ്രദേശങ്ങളിലും പാർക്കുകളിൽ പ്രാദേശിക പൈതൃകത്തിനനുസൃതമായി ക്രിയാത്മകമായ വാസ്തുവിദ്യ ഉൾപ്പെടുത്തണം.

പാർക്കുകളിൽ ജലസംഭരണികൾ വിനോദത്തിനുള്ള തുറന്ന ഇടങ്ങൾ വിശാലമായ മുൻഭാഗം, വാഹനങ്ങൾ തിരിക്കുന്ന ഇടങ്ങൾ എന്നിവയും ഉണ്ടായിരിക്കണം. സന്ദർശകരെ കാര്യങ്ങൾ അറിയിക്കാൻ പാർക്കുകളിൽ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററുകൾ ഉണ്ടാകും. ഗതാഗത മന്ത്രിയുമായി പ്രാഥമിക ചർച്ച പൂർത്തിയായെന്നും ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു.