കാസർകോട്: ഫാഷൻ ജുവല്ലറി തട്ടിപ്പു കേസിൽ എം സി കമറുദ്ദീൻ എംഎൽഎക്കെതിരെ കുരുക്കു മുറുകുന്നു. തട്ടിപ്പിൽ എം സി കമറുദ്ദീൻ എം എൽ എക്കെതിരായ വഞ്ചനാ കേസുകളുടെ എണ്ണം നൂറ് കടന്നു. പതിനഞ്ച് പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്തതോടെയാണ് കേസുകളുടെ എണ്ണം നൂറിന് മേലെ എത്തിയത്. പന്ത്രണ്ട് പേരിൽ നിന്നായി രണ്ട് കോടി 65 ലക്ഷം രൂപയും മൂന്ന് പേരിൽ നിന്നായി 167 പവൻ സ്വർണവും വാങ്ങി വഞ്ചിച്ചെന്നാണ് പുതിയ കേസുകൾ.

ചന്തേര സ്റ്റേഷനിൽ അഞ്ചും കാസർകോട് എട്ടും പയ്യന്നൂരിൽ രണ്ട് കേസുകളുമാണ് പുതുതായി കമറുദ്ദീനെതിരെ രജിസ്റ്റർ ചെയ്തത്.അതേസമയം മുസ്ലിം ലീ?ഗ് കാസർകോട് ജില്ലാ ട്രഷററും ജുവലറി നിക്ഷേപകരുടെ പ്രശ്നങ്ങളിൽ ലീഗ് മദ്ധ്യസ്ഥനുമായ കല്ലട്ര മാഹിൻ ഹാജിയെ പ്രത്യേക അന്വേഷണ സംഘം വിളിച്ചു വരുത്തി മൊഴിയെടുത്തു. ഇന്നലെ ഉച്ചയ്ക്കായിരുന്നു വിളിച്ചു വരുത്തിയത്. മൂന്ന് മണിക്കൂറോളം നേരം അദ്ദേഹത്തിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു.