കണ്ണൂർ: മാത്തിലിൽ പൂച്ചക്കുഞ്ഞുങ്ങളെ കഴുത്തറുത്തുകൊന്ന് ജഡം സ്‌കൂൾ പ്രിൻസിപ്പലിന്റെ വീടിന് മുന്നിൽ തള്ളിയ നിലയിൽ. മാത്തിൽ ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ പി.വി. ചന്ദ്രന്റെ വീടിന് മുന്നിലാണ് ഇന്ന് പുലർച്ചെ പുച്ചക്കുഞ്ഞുങ്ങളുടെ ജഡം കണ്ടെത്തിയത്. രണ്ട് പൂച്ചകളുടെ ജഡം വീടിന്റെ വാതിൽപ്പടിയിലും മറ്റ് രണ്ട് പൂച്ചകളുടെ ജഡം വീട്ടുമുറ്റത്തുമാണ് കണ്ടെത്തിയത്.

ഇതിൽ രണ്ട് പൂച്ചകളുടെ തല വെട്ടിമാറ്റിയ നിലയിലാണ് കാണപ്പെട്ടത്. തിങ്കളാഴ്ച രാവിലെ അഞ്ചേമുക്കാലോടെ ചന്ദ്രൻ ഉറക്കമുണർന്ന് വാതിൽ തുറന്നപ്പോഴാണ് വാതിൽപ്പടിയിൽ രണ്ട് പൂച്ചകളുടെ ജഡം കണ്ടത്. തുടർന്ന് വീട്ടുമുറ്റത്ത് ഇറങ്ങിയപ്പോൾ മറ്റ് പൂച്ചകളെയും കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. സംഭവം കണ്ട് വലിയ ഞെട്ടലുണ്ടായെന്നും തന്റെ മക്കൾ നിലവിളിച്ചെന്നും ചന്ദ്രൻ പറഞ്ഞു.

ചന്ദ്രനും സമീപവാസികളും തമ്മിൽ ചില പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിന്റെ ഭാഗമായാണോ പൂച്ചകളെ കൊന്ന് തള്ളിയതെന്നും സംശയമുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വെറ്ററിനറി ഡോക്ടർമാർ സ്ഥലത്തെത്തി പൂച്ചകളുടെ പോസ്റ്റ്മോർട്ടം നടത്തും.