ന്യൂഡൽഹി: ഉത്തർപ്രദേശിൽ 50 കുട്ടികളെ ലൈംഗികപീഡനത്തിനിരയാക്കിയ സർക്കാർ എൻജിനീയറെ സിബിഐ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് ജലസേചന വകുപ്പിലെ എൻജിനീയറെയാണ് അറസ്റ്റ് ചെയ്തത്. അഞ്ചിനും പതിനാറിനും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് ഇയാൾ 10 വർഷമായി പീഡിപ്പിച്ചത്.

ഇയാൾ ഡാർക്ക്നെറ്റിൽ വിഡിയോകളും ഫോട്ടോകളും പങ്കുവയ്ക്കുകയോ വിൽപ്പന നടത്തുകയോ ചെയ്തതായും കണ്ടെത്തി. ചിത്രകൂട്, ബന്ദ, ഹമിപുർ എന്നീ മൂന്നു ജില്ലകളിലായാണ് കുട്ടികളെ പീഡിപ്പിച്ചത്. ബന്ദ ജില്ലയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സിബിഐ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 8 മൊബൈൽ ഫോൺ, 8 ലക്ഷം രൂപ, സെക്സ് ടോയിസ്, ലാപ്ടോപ് മറ്റ് ഡിജിറ്റൽ ഉപകരണങ്ങൾ തുടങ്ങിയവ പിടിച്ചെടുത്തു.

മൊബൈലും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും നൽകിയാണു കുട്ടികളെ വശീകരിച്ചിരുന്നതെന്ന് ഇയാൾ സിബിഐയോട് പറഞ്ഞു. തന്റെ ചെയ്തികളെക്കുറിച്ചു കുട്ടികൾ പുറത്തു പറയില്ലെന്ന് ഇങ്ങനെ ഉറപ്പിച്ചിരുന്നുവെന്നും ഇയാൾ പറഞ്ഞു.

രാജ്യത്ത് പ്രതിദിനം 100 കുട്ടികളെങ്കിലും ലൈംഗികചൂഷണത്തിന് ഇരയാകുന്നുവെന്നാണ് നാഷണൽ ക്രൈം റെക്കോർഡ്്സ് ബ്യൂറോയുടെ കണക്ക്. ഈ വർഷം 22 ശതമാനം വർധനവാണുണ്ടായത്. ഡാർക്ക് നെറ്റ് വഴിയാണ് കുട്ടികളുടെ അശ്ലീല വിഡിയോ പങ്കുവയ്ക്കുന്നതും സെക്സ് ടോയ്സ് ഉൾപ്പെടെ വിൽക്കുന്നതും.