ശ്രീനഗർ: ജമ്മു കശ്മീരിലെ അനധികൃത തോക്ക് ലൈൻസ് കുംഭകോണവുമായി ബന്ധപ്പെട്ട് സിബിഐ ജമ്മുവിലും ഡൽഹിയിലുമടക്കം 40 കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി. മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ ഷാഹിദ് ഇക്‌ബാൽ ചൗധരിയുടെ ശ്രീനഗറിലെ വസതിയിൽ അടക്കം റെയ്ഡ് നടത്തു.

ജമ്മു കശ്മീരിൽ ശ്രീനഗർ, ഉധംപൂർ, രജൗരി, അനന്തനാഗ്, ബാരാമുള്ള എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. നിലവിൽ ജമ്മു കശ്മീർ മിഷൻ യുത്ത് സി.ഇയും ട്രൈബൽ മന്ത്രാലയം സെക്രട്ടറിയുമാണ് ഷാഹിദ് ഇക്‌ബാൽ. കത്വ, റെസായ്, രജൗരി, ഉധംപുർ ജില്ലകളിൽ ഡെപ്യുട്ടി കമ്മീഷണറായും പ്രവർത്തിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തിൽ വ്യാജ പേരുകളിൽ ആയിരക്കണക്കിന് ആളുകൾക്ക് തോക്ക് ലൈസൻസ് നലകിയിട്ടുണ്ടെന്നാണ് ആരോപണം. ജമ്മു കശ്മീർ, മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കുമാണ് ലൈസൻസ് നൽകിയിരിക്കുന്നത്.

എട്ട് ഡെപ്യുട്ടി കമ്മീഷണർമാർക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. 2012 മുതൽ രണ്ട് ലക്ഷത്തിലേറെ തോക്ക് ലൈസൻസുകൾ ജമ്മു കശ്മീരിൽ അനധികൃതമായി നൽകിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇതിനു പിന്നിൽ ഇന്ത്യയിലെ ഏറ്റവും വലിയ തോക്ക് ലൈസൻസ് റാക്കറ്റാണെന്നാണ് സൂചന.

കഴിഞ്ഞ വർഷം ഐ.എ.എസ് ഉദ്യോഗസ്ഥനായ രാജീവ് രഞ്ജൻ അടക്കം രണ്ട് പേരെ സിബിഐ അറസ്റ്റു ചെയ്തിരുന്നു. ഇത്രാത് ഹുസൈൻ റഫീഖി ആണ് അറസ്റ്റിലായ മറ്റൊരാൾ കുപ്വാര ജില്ലാ ഡെപ്യുട്ടി കമ്മീഷണർ ആയിരിക്കേ ഇവർ നിരവധി ലൈസൻസുകൾ അനുവദിച്ചതായി കണ്ടെത്തിയിരുന്നു. സർക്കാർ ഉദ്യോഗസ്ഥരടക്കം കേസിലെ പ്രതികളുമായി സാമ്പത്തിക ഇടപാട് നടത്തിയ ഒരാളെ കഴിഞ്ഞ വർഷം സിബിഐ പിടികൂടിയിരുന്നു. ഈ കുംഭകോണത്തിനു പിന്നിൽ ആഴത്തിലുള്ള ഗൂഢാലോചന നടത്തിട്ടുണ്ടെന്നാണ് സിബിഐയുടെ നിഗമനം.