ന്യൂഡൽഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. മന്ത്രിമാരായ പ്രകാശ് ജാവദേക്കർ, രാജ്‌നാഥ് സിങ് എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ആരോഗ്യവും വിദ്യാർത്ഥികളുടെ സുരക്ഷയുമാണ് പരമപ്രധാനമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യാനാകില്ല. സമ്മർദത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ പരീക്ഷ എഴുതേണ്ടതില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് 10-ാം ക്ലാസ് പരീക്ഷകൾ റദ്ദാക്കുകയും 12-ാം ക്ലാസ് പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. അതേസമയം പ്ലസ് ടു മൂല്യനിർണയത്തിന് കൃത്യമായ മാനദണ്ഡം വേണമെന്നും മാനേജ്‌മെന്റുകൾ ആവശ്യപ്പെട്ടു.