നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കണമെന്ന സന്ദേശവുമായി എൽഡിഎഫ് സർക്കാർ സംഘടിപ്പിച്ച വനിതാ മതിൽ ശബരിമലയിലെ സ്ത്രീപ്രവേശനം ലക്ഷ്യം വച്ചുള്ളതാണെന്ന് റിമ കല്ലിങ്കൽ. അതിൽ സംശയമില്ല. അതിനാലാണ് താൻ വനിതാ മതിലിൽ പങ്കെടുത്തതെന്നും റിമ പറഞ്ഞു. അത് വേണമെന്നും അതൊരു ഭരണഘടന അവകാശമാണെന്നും ഉറപ്പുള്ളതുകൊണ്ടാണ് വനിതാ മതിലിൽ പങ്കെടുത്തതെന്നും റിമ പറഞ്ഞു.

നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കണമെന്ന സന്ദേശവുമായി എൽഡിഎഫ് സർക്കാർ സംഘടിപ്പിച്ച വനിതാ മതിലിന്റെ ഭാഗമായതിന് തനിക്ക് തന്റേതായ കാരണമുണ്ടെന്ന് നടി സാവിത്രി ശ്രീധരൻ. സ്ത്രീ പുരുഷ സമത്വം ഉറപ്പുവരുത്തുക എന്നത് വളരെ നിർണായകമായ കാര്യമാണെന്നും അന്ധവിശ്വാസങ്ങൾ സമൂഹത്തിൽ നിന്ന് മാറണമെന്നും സാവിത്രി പറഞ്ഞു.

വനിതാ മതിൽ വർഗ്ഗീയമെന്നു പറയുന്നതിനെക്കാൾ സ്ത്രീകൾക്കുവേണ്ടി എല്ലാവരും ഒരുമിച്ചുനിൽക്കുന്നുവെന്നു പറയാനാണ് ഇഷ്ടം. കേരളത്തിൽ ഇനിയും നവോത്ഥാനം ബാക്കിയുണ്ട്. ഇനിയുള്ള ജനറേഷൻ എങ്ങനെയുള്ള സമൂഹത്തിൽ, സംസ്ഥാനത്തിൽ ജീവിക്കണം എന്ന് നമുക്ക് തീരുമാനിക്കാൻ ചരിത്രം ഒരിടം തന്നിരിക്കുകയാണ്. ഇതിന് പിൻബലമായിട്ടൊരു ഇടതു പ്രത്യയശാസ്ത്രം ഉണ്ട്, ഭരണഘടന ഉണ്ട്. നല്ല നട്ടെല്ലുള്ള ആളുകൾ ഉണ്ടെങ്കിൽ നടക്കുമെന്നാണ് തന്റെ വിശ്വാസമെന്നും റിമ പറഞ്ഞു.വനിതാ മതിലിൽ ജനപങ്കാളിത്തം പ്രതീക്ഷിച്ചിരുന്നു. ലക്ഷക്കണക്കിന് വനിതകൾ പങ്കെടുക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. വരും ജനറേഷന് വനിതാ മതിൽ ഗുണം ചെയ്യുമെന്നും റിമ പ്രത്യാശ പ്രകടിപ്പിച്ചു.

'നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കപ്പെടണം. പണ്ടത്തെ ആചാരം കുറേയൊക്കെ മാറിയില്ലേ, ഇന്ന് കാണുന്ന കേരളമായിരുന്നോ പണ്ട്? അല്ലല്ലോ, അപ്പോൾ ദുരാചാരങ്ങളും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഒക്കെ മാറണമെന്നും 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലെ കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ സാവിത്രി.

ശബരിമലയിൽ സ്ത്രീകൾ വരുന്നതുകൊണ്ട് എന്താണ് കുഴപ്പം? സ്ത്രീകൾക്കറിയാം എപ്പോൾ പോകണമെന്നും എപ്പോൾ പോകാതിരിക്കണമെന്നും. അവർക്ക് നല്ല ബോധ്യമുണ്ട്. അയ്യപ്പക്ഷേത്രങ്ങൾ വേറെയും ഉണ്ടല്ലോ. അവിടെയൊക്കെ സ്ത്രീകൾ പോകുന്നില്ലേ? അതുകൊണ്ട് ആ ക്ഷേത്രങ്ങളിലെ അയ്യപ്പന് ബ്രഹ്മചര്യം നഷ്ടപ്പെട്ടോ, ഇല്ലല്ലോ. അതുപോലെതന്നെയല്ലേ ഇതും. വ്യത്യാസമുണ്ടോ', സാവിത്രി ശ്രീധരൻ ചോദിക്കുന്നു.