ന്യൂഡൽഹി: വിവാദ കർഷക നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിലുറച്ചു കേന്ദ്ര സർക്കാർ. കർഷകർ പ്രക്ഷോഭം അവസാനിപ്പിക്കണമെന്നും നിയമങ്ങൾ സംബന്ധിച്ച പരാതികൾ ചർച്ചകളിലൂടെ പരിഹരിക്കാമെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

സെപ്റ്റംബറിൽ പാർലമെന്റ് പാസാക്കിയ പുതിയ നിയമം കർഷകർക്കു ഗുണകരമാണ്.'മണ്ഡി സംവിധാനത്തിൽനിന്ന് സ്വതന്ത്രരായി തങ്ങളുടെ ഉത്പന്നങ്ങൾ പുറത്തെ വിപണിയിലേക്കു വിൽക്കാൻ കർഷകരെ പ്രാപ്തരാക്കുന്ന നിയമമാണ് പാസാക്കിയത്. കർഷകരുടെ നിലം വ്യവസായികൾ കൈക്കലാക്കുമെന്നാണ് വ്യാഖ്യാനിക്കപ്പെടുന്നത്. ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ കാലങ്ങളായി കരാർ കൃഷികൾ നടന്നുവരുന്നു. എന്നാൽ ഒരിടത്തും അങ്ങനൊരു അനുഭവം ഉണ്ടായിട്ടില്ല.കർഷകരുടെ ആശങ്കകൾ പരിഹരിക്കാൻ നിർദേശങ്ങൾ തേടി കേന്ദ്രസർക്കാർ കാത്തിരിക്കുകയാണ്. എന്നാൽ നിയമം പിൻവലിക്കണമെന്നതാണ് അവരുടെ ആവശ്യം. തുറന്ന മനസ്സോടെ കർഷകരുടെ ആവശ്യങ്ങൾ പരിഗണിക്കാം. നിയമത്തിലെ ആശങ്കയുള്ള ഭാഗങ്ങൾ കർഷകരുമായി ചർച്ച ചെയ്യാൻ തയാറാണ്. ഇതിൽ ഈഗോയുടെ പ്രശ്‌നമില്ല' തോമർ വ്യക്തമാക്കി.

പുതിയ നിയമങ്ങൾ താങ്ങുവിലയെയോ (എംഎസ്‌പി) എപിഎംസി ആക്ടിനെയോ ബാധിക്കില്ലെന്നും തോമർ കർഷകർക്ക് ഉറപ്പുനൽകി. കേന്ദ്രത്തിന്റെ കരട് നിർദേശങ്ങൾ കർഷകർ ഇന്നലെ തള്ളിയിരുന്നു.