ന്യൂഡൽഹി: കർണാൽ ലാത്തിച്ചാർജ്ജിനെ ന്യായീകരിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ. ക്രമസമാധാന പാലനം സർക്കാരിന്റെ കടമയാണ്. അതിന് കർശന നടപടി അനിവാര്യമാണ് എന്നാണ് മന്ത്രിയുടെ ന്യായീകരണം. കർഷക സമരം ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും നരേന്ദ്രസിങ് തോമർ പറഞ്ഞു.

അതിനിടെ, കർഷക സമരത്തെക്കുറിച്ചുള്ള ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ പ്രസ്താവനക്കെതിരെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് രംഗത്തെത്തി. ഖട്ടാർ സർക്കാരിന്റെ കർഷകവിരുദ്ധ നയം തുറന്നു കാട്ടുന്ന പ്രസ്താവനയാണ് അതെന്ന് അമരീന്ദർ സിങ് അഭിപ്രായപ്പെട്ടു. കർണാലിൽ കർഷകർക്കെതിരെ നടന്ന പൊലീസ് അതിക്രമങ്ങളെ ന്യായീകരിച്ച ഹരിയാന മുഖ്യമന്ത്രി, കർഷകർ പൊലീസിനെ ആക്രമിച്ചതിനാൽ പൊലീസ് ചെറുത്ത് നിൽക്കുകയായിരുന്നുവെന്നാണ് പറഞ്ഞത്.

'കർഷകർക്ക് സമാധാനപരമായ രീതിയിൽ പ്രതിഷേധിക്കാമായിരുന്നു. അങ്ങനെയെങ്കിൽ അവരെ ആരും തടയില്ലായിരുന്നു. പ്രതിഷേധം സമാധാനപരമായിരിക്കുമെന്ന് അവർ ആദ്യമേ ഉറപ്പ് തന്നിരുന്നു. എന്നാൽ അവർ റോഡ് തടയുകയും പൊലീസിന് നേരെ കല്ലെറിയുകയുമായിരുന്നു. പൊലീസ് ക്രമസമാധാനം സംരക്ഷിക്കാൻ ശ്രമിക്കുക മാത്രമാണ് ചെയ്തത്,' എന്നായിരുന്നു ഖട്ടാറിന്റെ പ്രസ്താവന.

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ വിളിച്ചു ചേർത്ത ബിജെപി ജനപ്രതിനിധികളുടെ യോഗത്തിനെതിരെ കർഷകർ പ്രതിഷേവുമായി എത്തുകയായിരുന്നു. പ്രതിഷേധക്കാരെ നേരിടാൻ പൊലീസ് ലാത്തി വീശിയതിനെ തുടർന്ന് നിരവധി കർഷകർക്ക് പരിക്കേറ്റിരുന്നു.