ന്യൂഡൽഹി: ആർടി പിസിആർ പരിശോധനയ്ക്കു പകരം, കേരളം ആന്റിജൻ പരിശോധനയെ അമിതമായി ആശ്രയിക്കുന്നത് ആശങ്കയ്ക്കു വക നൽകുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഫെബ്രുവരി 10 മുതൽ ഇന്നലെ വരെയുള്ള 8 ആഴ്ചകളിലെ കണക്ക് പരിശോധിക്കുമ്പോൾ ആർടി പിസിആർ പരിശോധന ഒരു ഘട്ടത്തിലും 53% കടന്നില്ലെന്നു കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചകളിലായി ഇത് 45 ശതമാനത്തിൽ കുറവായിരുന്നു. ആകെ പരിശോധനയിൽ 70 % എങ്കിലും ആർടി പിസിആർ പരിശോധന വേണമെന്നു കേന്ദ്രം നിർദേശിക്കുമ്പോഴാണു കേരളത്തിന്റെ മെല്ലെപ്പോക്ക്.

കോവിഡ് അതിരൂക്ഷമായി ബാധിച്ചിരിക്കുന്ന ഛത്തീസ്‌ഗഡ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിലും ആർടിപിസിആർ പരിശോധന കുറഞ്ഞു. എന്നാൽ, പഞ്ചാബ്, ഹരിയാന, തമിഴ്‌നാട്, മധ്യപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ ആർടിപിസിആർ ആണ് കൂടുതൽ.

കേരളത്തിലെ കോവിഡ് സ്ഥിരീകരണ നിരക്ക് ഒരു ഘട്ടത്തിൽ 8.10% ആയിരുന്നതു പിന്നീട് കുറഞ്ഞെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി കണക്ക് ആശങ്കാജനകമാണ്.