ന്യൂഡൽഹി: കാലാവധി അവസാനിച്ച ഡ്രൈവിങ്ങ് ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കുന്നതിന് സെപ്റ്റംബർ 30 വരെ പിഴ ഈടാക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം. ലൈസൻസിന് പുറമെ, വാഹനങ്ങളുടെ ഫിറ്റ്നെസ്, രജിസ്ട്രേഷൻ തുടങ്ങിയ സർട്ടിഫിക്കറ്റുകളുടെ കാലാവധി അവസാനിച്ചിട്ടുണ്ടെങ്കിലും പിഴയിൽ നിന്ന് ഒഴിവാക്കണമെന്നും സർക്കാർ നിർദേശത്തിൽ പറയുന്നു.

2020 ഫെബ്രുവരി 20-ന് ശേഷം കാലാവധി അവസാനിച്ച രേഖകൾക്കാണ് ഈ ഇളവ് നൽകിയിട്ടുള്ളത്. കോവിഡ് വ്യാപനത്തെ തുടർന്ന് പല ഓഫീസുകളുടെയും പ്രവർത്തനം നിലക്കുകയും ഈ സാഹചര്യത്തിൽ രേഖകൾ പുതുക്കാൻ സാധിക്കാത്തതും കണക്കിലെടുത്താണ് ഈ ഇളവുകൾ പ്രഖ്യാപിച്ചിട്ടുള്ളത്. വ്യാഴാഴ്ചയാണ് ഇത് സംബന്ധിച്ച് സർക്കാരിന്റെ നിർദ്ദേശം വന്നിട്ടുള്ളത്.

സാധാരണ ഗതിയിൽ കാലവധി അവസാനിച്ച ലൈസൻസ് ഉപയോഗിച്ച് വാഹനമോടിക്കുന്നതിന് 5000 രൂപ വരെയാണ് പിഴ ഈടാക്കുന്നത്. രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കാത്തതിന് 5000, പെർമിറ്റ് പുതുക്കിയില്ലെങ്കിൽ 10,000, ഫിറ്റ്നെസ് സർട്ടിഫിക്കറ്റിന്റെ കാലാവധി അവസാനിച്ചാൽ 2000 മുതൽ 5000 രൂപ വരെയുമാണ് പിഴ ഈടാക്കിയിരുന്നത്. പൊലൂഷൻ സർട്ടിഫിക്കറ്റിനെ ഇളവിൽ പെടുത്തിയിട്ടില്ല.

2020 ഫെബ്രുവരി ഒന്നിന് ശേഷം കാലാവധി അവസാനിക്കുകയും ലോക്ഡൗണിന് തുടർന്ന് പുതുക്കാൻ സാധിക്കാത്തതുമായ ഡ്രൈവിങ്ങ് ലൈസൻസ്, വാഹനങ്ങളുമായി ബന്ധപ്പെട്ട രേഖകൾ തുടങ്ങിയവയ്ക്ക് 2021 സെപ്റ്റംബർ 30 വരെ സാധുത ഉണ്ടായിരിക്കുമെന്നാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിലായം പുറത്തിറക്കിയ നിർദേശത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും ഈ നിർദ്ദേശം ബാധകമായിരിക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചിട്ടുണ്ട്. രേഖകളുടെ സാധുത ചൂണ്ടിക്കാട്ടി ഈ മഹാമാരി കാലത്ത് ആവശ്യ സർവീസ് നടത്തുന്ന വാഹനങ്ങളുടെയും, മറ്റ് ഗതാഗത മാർഗങ്ങളും തടസ്സപ്പെടാതിരിക്കാനാണ് ഈ നടപടിയെന്നും കേന്ദ്ര സർക്കാർ പുറത്തിറക്കിയ നിർദേശത്തിൽ പറയുന്നു.