ന്യൂഡൽഹി: കേന്ദ്രസർക്കാറിന്റെ വാക്‌സിൻ നയം അടിമുടി പിഴച്ചെന്ന നിലയിരുത്തലിലാണ് പൊതുസമൂഹവും ആർഎസ്എസും പോലും. കോവിഡിനെ നേരിടുന്നതിൽ മോദി സർക്കാർ സമ്പൂർണ പരാജയമായെന്ന വിമർശനം ശക്തമാകുമ്പോൾ വാക്‌സിൻ നയം പൊളിച്ചെഴുതാൻ ഒരുങ്ങുകയാണ് കേന്ദ്രസർക്കാർ. ഒരേ വാക്‌സിന് രാജ്യത്ത് പല വില ഈടാക്കുന്നതിൽ കോടതിയുടെ വിമർശനം അടക്കം കേന്ദ്രസർക്കാർ നേരിടേണ്ടി വരുന്നുണ്ട്. ഈ സാഹചര്യത്തിൽ രാജ്യത്തെ കോവിഡ് വാക്‌സീൻ നയം കൂടുതൽ വിശാലമാക്കാൻ കേന്ദ്രസർക്കാർ.

വാക്‌സീൻ നിർമ്മിക്കാൻ തയാറുള്ള ആർക്കും കോവാക്‌സീൻ ഫോർമുല കൈമാറാൻ തെയ്യാറാണെന്ന് കേന്ദ്രം അറിയിച്ചു. ലോകാരോഗ്യ സംഘടന അംഗീകരിച്ച എല്ലാ വാക്‌സീനുകൾക്കും രാജ്യത്ത് അനുമതി നൽകുവാനും ധാരണയായിട്ടുണ്ട്. റഷ്യയുടെ സ്പുട്‌നിക് വാക്‌സീൻ അടുത്തയാഴ്ച മുതൽ പൊതുവിപണിയിൽ ലഭ്യമാക്കും.

രാജ്യത്ത് കോവിഡ് വാക്സിൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്രം വാക്സിൻ നയം കൂടുതൽ വിശാലമാക്കാൻ ഒരുങ്ങുന്നത്. റഷ്യയുടെ സ്പുട്നിക് വാക്സിൻ അടുത്തയാഴ്ച മുതൽ പൊതുവിപണിയിൽ ലഭ്യമാക്കും. ഇതോടെ വിദേശ വാക്‌സിനുകൾക്കും ഇന്ത്യയിലേക്ക് എത്താൻ സാധ്യത വർധിച്ചു. സംസ്ഥാനങ്ങൾക്ക് നേരിട്ട് വാക്‌സിൻ ഇറക്കുമതി ചെയ്യാനുള്ള അവസരവും ഇതോടെ ഒരുങ്ങുന്നുണ്ട്.

അതേസമയം കോവിഡ് വന്നു പോയവർക്ക് ആറുമാസത്തിനു ശേഷം വാക്സിൻ സ്വീകരിച്ചാൽ മതിയെന്നും ഉന്നതതല സമിതി കേന്ദ്രത്തിന് ശുപാർശ ചെയ്തിട്ടുണ്ട്. ഇത് കോവിഡ് വാക്‌സിന്റെ ലഭ്യത കുറവ് മൂലമാണെന്ന വിമർശനവും ശക്തമായി ഉയരാൻ ഇടയാക്കിട്ടുണ്ട്. കോവിഡ് വന്നു പോയവർക്ക് ആറുമാസത്തിനു ശേഷം വാക്‌സീൻ സ്വീകരിച്ചാൽ മതിയെന്നും വിദഗ്ധ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. കൊവിഷീൽഡ് ഡോസുകൾ സ്വീകരിക്കുന്നതിലെ ഇടവേള കൂട്ടാനും നിർദ്ദേശമുണ്ട്. ഗർഭിണികൾ വാക്‌സീൻ സ്വീകരിക്കണോ എന്ന തീരുമാനം അവർക്ക് തന്നെ വിട്ടു നല്കും. മുലയൂട്ടുന്ന അമ്മമാർക്ക് വാക്‌സീൻ സ്വീകരിക്കാൻ തടസ്സമില്ല.

കൊവിഷീൽഡ് വാക്‌സീൻ സ്വീകരിക്കുന്നതിന്റെ ഇടവേള 12 മുതൽ 16 ആഴ്ചവരെ നീട്ടണമെന്നാണ് വിദഗ്ധ സമിതി ശുപാർശ ശാസ്ത്രീയമായതെന്ന് കൊവിഷീൽഡ് നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ മേധാവി അദർ പൂനംവാലയും വ്യക്തമാക്കി. അന്തർദേശീയ മാനദണ്ഡത്തിന് വിരുദ്ധമാണ് ഈ തീരുമാനമെന്ന വിമർശനം ഉയരവേയാണ് അദർ പൂണെവാലെ പ്രതികരണവുമായി രംഗത്തുവന്നത്.

'ഫലപ്രാപ്തിയുടെ കാര്യത്തിലും, പ്രതിരോധ ശേഷിയുടെ കാര്യത്തിലും ഗുണകരമായ ഒരു കാര്യമാണ് ഇത്. സർക്കാറിന് ലഭിച്ച വിവിധ ഡാറ്റകളുടെ അടിസ്ഥാനത്തിൽ വളരെ നല്ല നീക്കമാണ് ഇത്. വളരെ ശാസ്ത്രീയമായ തീരുമാനം തന്നെയാണ് ഇത്'- അദർ പൂനംവാല പറയുന്നു. നിലവിൽ കൊവിഷീൽഡ് വാക്‌സീൻ സ്വീകരിക്കുന്നതിനുള്ള ഇടവേള നാല് മുതൽ എട്ടാഴ്ച വരെയാണ്. കൊവാക്‌സിന്റെ കാര്യത്തിലും ഇതേ ഇടവേളയാണ് നിലവിൽ പാലിക്കുന്നത്. എന്നാൽ കൊവാക്‌സീൻ സ്വീകരിക്കുന്നതിന്റെ ഇടവേള മാറ്റണമെന്ന് പറയുന്നില്ല. മാർച്ചിൽ ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ 12 ആഴ്ചകൾക്കുള്ളിൽ ഡോസുകൾ നൽകിയാൽ കോവിഷീൽഡ് വാക്സിന്റെ ഫലപ്രാപ്തി 81.3 ശതമാനമായി ആകുമെന്ന് വ്യക്തമാക്കുന്നു.

ആറു ആഴ്ചയിൽ താഴെ രണ്ടു ഡോസ് വാക്സിൻ നൽകുമ്പോൾ കോവിഷീൽഡ് വാക്സിന്റെ ഫലപ്രാപ്തി 55.1 ശതമാനമായി കുറഞ്ഞെന്നും ഗവേഷകർ കണ്ടെത്തി. രാജ്യത്ത് വാക്സിൻ സ്വീകരിക്കുന്നതിൽ ഇടവേള വർദ്ധിപ്പിക്കുകയാണെങ്കിൽ അത് വാക്സിനേഷന് പ്രയോജനകരമാകും. രണ്ടാമത്തെ ഡോസ് സ്വീകരിക്കുന്നതിനുള്ള തിരക്ക് കുറയ്ക്കുകയും വാക്സിന്റെ ആവശ്യകത വർദ്ധിപ്പിക്കുകയും ചെയ്യും. അതിനാൽ ആദ്യ ഡോസ് വാക്സിൻ നൽകുന്നതിൽ ഉദ്യോഗസ്ഥർക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും.