ന്യൂഡൽഹി: ജെഇഇ (മെയിൻ), നീറ്റ് പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന ആവശ്യത്തോടു പ്രതികരിക്കാതെ കേന്ദ്ര സർക്കാർ. നാളെയാണ് ജെഇഇ (മെയിൻ) പരീക്ഷ തുടങ്ങുക. 19 ലക്ഷത്തോളം പേരാണു നിലവിൽ ഇരു പരീക്ഷകൾക്കുമായുള്ള അഡ്‌മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്തിരിക്കുന്നത്. പരീക്ഷ മാറ്റി വയ്ക്കാൻ ആവശ്യപ്പെട്ടു ആറ് സംസ്ഥാന സർക്കാരുകൾ നൽകിയ പുനഃപരിശോധന ഹർജി ഇന്നു സുപ്രീം കോടതി അടിയന്തരമായി പരിഗണിച്ചേക്കും.

നേരത്തേ 11 വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജികൾ തള്ളിയ കോടതി പരീക്ഷ നടത്തണമെന്ന നിലപാട് എടുത്തിരുന്നു. ഇതിൽ പുനഃപരിശോധന തേടിയാണു കോൺഗ്രസിന്റെ നേതൃത്വത്തിൽ, പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന 6 സംസ്ഥാനങ്ങളിലെ മന്ത്രിമാർ സംയുക്തഹർജി നൽകിയത്. ഈ നിലപാടിനൊപ്പമുള്ള ഝാർഖണ്ഡിൽ, മുഖ്യമന്ത്രി ഹേമന്ത് സോറൻ പരീക്ഷ നീട്ടിവയ്ക്കണോ വേണ്ടയോ എന്ന ചോദ്യവുമായി ട്വിറ്ററിൽ അഭിപ്രായ സർവേ നടത്തി. ഇന്നലെ വൈകിട്ട് 6 വരെ 1.7 ലക്ഷം വിദ്യാർത്ഥികൾ പങ്കെടുത്ത സർവേയിൽ 45,000ൽ പരം വിദ്യാർത്ഥികൾ പരീക്ഷ എഴുതാൻ സന്നദ്ധത അറിയിച്ചു. ഇതിനിടെ, പരീക്ഷ മാറ്റിവയ്ക്കണമെന്ന ഡൽഹി സർക്കാരിന്റെ നിലപാട് തള്ളിയ ലഫ്. ഗവർണർ അനിൽ ബൈജൽ നഗരത്തിൽ പരീക്ഷ നടത്താനുള്ള അനുമതി നൽകി.