തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ നിലവിലുള്ള ചക്രവാതചുഴി അടുത്ത 24 മണിക്കൂറുനുള്ളിൽ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യത. പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറ് സഞ്ചരിച്ച് ശ്രീലങ്ക, തെക്കൻ തമിഴ്‌നാട് തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്ക് -കിഴക്കൻ ബംഗാൾ ഉൾക്കടൽ മുതൽ തമിഴ്‌നാട് തീരം വരെ ന്യൂനമർദ്ദപാത്തിയും സ്ഥിതി ചെയുന്നുണ്ട്.

ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി വരുന്ന അഞ്ചുദിവസം കേരളത്തിൽ മഴ തുടരാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ എവിടെയും മഴ മുന്നറിയിപ്പില്ല. വ്യാഴാഴ്ച വീണ്ടും മഴ ശക്തിപ്രാപിക്കുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ അന്നേ ദിവസം ജാഗ്രതാനിർദ്ദേശം നൽകി. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലും ശനിയാഴ്ച പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. മഴയ്ക്കൊപ്പം കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ വരുംദിവസങ്ങളിൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ചില ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് ആണ് നൽകിയിരിക്കുന്നതെങ്കിലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു