തിരുവനന്തപുരം:വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സാധ്യത തള്ളാതെ ചാണ്ടി ഉമ്മൻ. പാർട്ടിയും മുന്നണിയും പറഞ്ഞാൽ മത്സരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മക്കൾ രാഷ്ട്രീയം തെറ്റല്ലെന്ന് പറഞ്ഞ ചാണ്ടി ഉമ്മൻ എന്ന് സ്ഥാനാർത്ഥിയാക്കിയാലും പ്രശ്‌നമില്ലെന്നും പറഞ്ഞു.

മക്കൾ രാഷ്ട്രീയം തെറ്റല്ല. എന്നാൽ അത് മാത്രമാവരുത് യോഗ്യതയെന്നും അദ്ദേഹം പറഞ്ഞു. ‘എനിക്ക് ചില പരിമിതികളുണ്ട്. അത് ഞാൻ നേരത്തേ തന്നെ തുറന്ന് പറഞ്ഞിട്ടുള്ളതാണ്. അതിപ്പോളും നിലനിൽക്കുന്നതാണ്. പാർട്ടിയെന്നത് ഒരു കുടുംബത്തിന്റേത് മാത്രമല്ലല്ലോ, പല ആളുകൾ ചേർന്നിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ, പാർട്ടിയെന്ത് തീരുമാനിച്ചാലും എനിക്ക് പ്രശ്‌നമല്ല, ഞാനത് അനുസരിക്കും', ചാണ്ടി ഉമ്മൻ പറഞ്ഞു.

രാഷ്ട്രീയത്തിൽ പിൻഗാമിത്വമില്ലെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും കഴിഞ്ഞ 21 വർഷമായി താൻ രാഷ്ട്രീയത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആദ്യമായി പ്രചാരണത്തിന് ഇറങ്ങിയത് 2000-ത്തിൽ പുതുപ്പള്ളി പഞ്ചായത്തിലാണ്. അതിന് ശേഷം 12 തെരഞ്ഞെടുപ്പുകളിൽ പ്രചാരണത്തിനിറങ്ങി. പ്രവർത്തനം തുടരുക എന്നതാണ് പോളിസി. മകനോ മകളോ രാഷ്ട്രീയത്തിൽ വരുന്നതുകൊണ്ട് തെറ്റൊന്നുമില്ല. അവര് രാഷ്ട്രീയത്തിൽ പദവികൾ നേടാൻ അതൊരു ക്വാളിഫിക്കേഷനാകുന്നതാണ് തെറ്റ്. പക്ഷേ അതൊരു ഡിസ്‌ക്വാളിഫിക്കേഷനുമാകരുതല്ലോ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ചാണ്ടി ഉമ്മൻ നേരത്തെ പറഞ്ഞിരുന്നെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ പ്രതികരണങ്ങൾ നടത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം ചവറയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കുവേണ്ടി അഭിഭാഷക വേഷത്തിലെത്തിയത് വലിയ ചർച്ചയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കങ്ങളെന്നാണ് ഒരു വിഭാഗം ഇതിനെ വിശേഷിപ്പിച്ചത്.

ചാണ്ടി ഉമ്മന് തന്റെ ഭാഗത്തുനിന്നും യാതൊരു പിന്തുണയുമുണ്ടാവില്ലെന്ന് ഉമ്മൻ ചാണ്ടി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. റിപ്പോർട്ടർ ടിവി ക്ലോസ് എൻകൗണ്ടർ പരിപാടിയിലായിരുന്നു മുൻ മുഖ്യമന്ത്രിയുടെ ഈ പ്രതികരണം. ‘മകൻ ചാണ്ടി ഉമ്മൻ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ?' എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ‘ചാണ്ടി വളരെ സജീവമായിട്ട് രാഷ്ട്രീയരംഗത്തൊക്കെയുണ്ട്. കെഎസ്‌യുവിലുണ്ടായിരുന്നു. യൂത്ത് കോൺഗ്രസിലുണ്ട്. പക്ഷെ, രാഷ്ട്രീയത്തിൽ വരുന്ന സമയത്ത് തന്നെ, എന്തു വേണമെങ്കിലും ആകാം. നിങ്ങൾക്ക് ഏത് പ്രവർത്തനം വേണമെങ്കിലും ആകാം. ഞാൻ തടസം നിൽക്കില്ല. പക്ഷെ, എന്റെ ഒരു സപ്പോർട്ട് കിട്ടും എന്ന് ധരിച്ച് വരരുത് എന്ന് പറഞ്ഞിട്ടുണ്ട്', എന്നായിരുന്നു ഉമ്മൻ ചാണ്ടിയുടെ പ്രതികരണം.