നീലഗിരി: അഫ്ഗാനിസ്താനിലെ മാറിക്കൊണ്ടിരിക്കുന്ന സാഹചര്യം ഇന്ത്യയ്ക്ക് വെല്ലുവിളിയായിരിക്കുകയാണെന്നും രാജ്യത്തിന്റെ തന്ത്രത്തിൽ മാറ്റം വരുത്താൻ ഇത് നമ്മളെ നിർബന്ധിതരാക്കുകയാണെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. 'അഫ്ഗാനിസ്താനിലെ മാറുന്ന സാഹചര്യങ്ങൾ നമുക്ക് വെല്ലുവിളി ഉയർത്തിയിരിക്കുകയാണ്. നമ്മുടെ രാജ്യത്തിന്റെ തന്ത്രങ്ങളെ കുറിച്ച് പുനർവിചിന്തനം നടത്താൻ നിർബന്ധിതമാക്കിയിരിക്കുകയാണ്. നാം നമ്മുടെ തന്ത്രങ്ങൾ മാറ്റുകയാണ്, ക്വാഡിന്റെ രൂപീകരണം ഇതിനെ അടിവരയിടുന്നതാണ്'', രാജ്നാഥ് സിങ് പറഞ്ഞു.

സംയോജിത സൈനിക സംഘങ്ങളെ സജ്ജമാക്കുന്ന കാര്യം പ്രതിരോധ മന്ത്രാലയം ഗൗരവപരമായി പരിഗണിക്കുന്നുണ്ടെന്നും രാജ്നാഥ് സിങ് പറഞ്ഞു. 'യുദ്ധങ്ങൾക്കിടയിൽ പെട്ടെന്നുള്ള സുപ്രധാന തീരുമാനങ്ങൾ കൈക്കൊള്ളാനും സമഗ്ര പ്രതിരോധത്തിനും ഈ സംയോജിത സൈനികസംഘം സുസജ്ജമായിരിക്കും. ദേശീയ സുരക്ഷയ്ക്കുവേണ്ടി ഏത് നിമിഷവും എവിടെവെച്ചും ശത്രുവിനെ നേരിടാൻ ഇന്ത്യ തയ്യാറാണ്.' അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാൻ ഏറ്റെടുത്തതോടെ പാക്കിസ്ഥാൻ ഇന്ത്യയോട് നിഴൽയുദ്ധത്തിന് കോപ്പുകൂട്ടുകയാണെന്നും രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടു. തമിഴ്‌നാട്ടിലെ സൈനിക പരിശീലന കേന്ദ്രമായ ഡിഫൻസ് സർവീസ് സ്റ്റാഫ് കോളേജിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.