ചെന്നുകയറുമ്പോൾതന്നെ സ്വന്തം രൂപം കാണാം... അതിന് മുകളിൽ തത്ത്വമസി എന്ന എഴുതിയതും പിന്നാലെ ശ്രദ്ധയിൽപ്പെടും. പറഞ്ഞുവരുന്നത് ഏതെങ്കിലും ദേവീക്ഷേത്രത്തെക്കുറിച്ചാണ് എന്നു ചിന്തിച്ചാൽ അതിലൊരിത്തിരി തിരുത്തുണ്ട്.കാരണം ക്ഷേത്രത്തിന്റെ വിശേഷങ്ങൾ തന്നെ പക്ഷെ അത് ദേവീ ദേവന്മാരുടെ ക്ഷേത്രമല്ല.. മറിച്ച് ഇന്ത്യൻ ഭരണഘടനയ്ക്കായി ഒരു ക്ഷേത്രം..കേൾക്കുമ്പോൾ അതിശയോക്തി തോന്നാമെങ്കിലും സംഭവം പക്ഷെ സത്യമാണ്.. തിരുവനന്തപുരത്തെ കുടപ്പനക്കുന്നിലാണ് ഇന്ത്യൻ ഭരണഘടനയ്ക്കായി ഒരു ക്ഷേത്രം തയ്യാറാക്കിയിട്ടുള്ളത്.. ഈ ക്ഷേത്രത്തിന്റെ വിശേഷങ്ങളാണ് ഇന്നത്തെ കാണേണ്ട കാഴ്‌ച്ചകളിൽ..

തിരുവനന്തപുരം കുടപ്പനക്കുന്ന് ദേവീക്ഷേത്രത്തിന് സമീപം അമ്പഴംകോട് നന്മനഗറിലാണ് ഭരണഘടനാ ക്ഷേത്രം.സാമൂഹിക ശാസ്ത്ര അദ്ധ്യാപകനായി വിരമിച്ച തിരുവനന്തപുരം സ്വദേശി ശിവദാസൻ പിള്ളയാണ് ഇതിന് പിന്നിൽ.ഗ്രന്ഥപലകയിൽ നിവർത്തിവച്ച ഭരണഘടനയാണ് പ്രതിഷ്ഠ. സമീപം സദാപ്രകാശം ചൊരിഞ്ഞ് കെടാവിളക്ക്. തൊട്ടടുത്ത ചുവരിൽ ഭരണഘടനയുടെ ആമുഖം അതേപടി. അതിനോട് ചേർന്ന് ഭരണഘടനാ ക്ഷേത്രത്തിന്റെ ലക്ഷ്യങ്ങൾ വിവരിക്കുന്നു. മൂന്നുപതിറ്റാണ്ടിലേറെ ഹൈസ്‌കൂളുകളിൽ സാമൂഹ്യശാസ്ത്ര അദ്ധ്യാപകനായിരുന്ന സി. ശിവദാസൻ പിള്ള.

ഇങ്ങനെയൊരാശയത്തിന് മറ്റൊരുകാരണം കൂടിയുണ്ട്.പുതുതലമുറയ്ക്ക് ഭരണഘടനയും അതിന്റെ തത്ത്വങ്ങളും മനസിലാക്കിക്കൊടുക്കുകയാണ് ലക്ഷ്യം. ക്ഷേത്രം മാത്രമല്ല കുട്ടികൾക്ക് വേണ്ട വിനോദോപാധികളും അനുബന്ധമായുണ്ട്. എഴുപത്തൊന്നാം വയസ്സിലും വേറിട്ട അദ്ധ്യാപന രീതിയുമായി സജീവമാണ് ഈ ഗുരുനാഥൻ.ആശയം കുട്ടികളിലേക്ക് എത്തുന്നതിന്റെ സന്തോഷം വേറെയും.മൂന്ന് സെന്റ് സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന ക്ഷേത്രത്തിൽ മഹാത്മഗാന്ധി, സ്വാമി വിവേകാനന്ദൻ, ബിആർ അംബേദ്കർ, നോബൽ പുരസ്‌കാര ജേതാവ് മലാല യൂസഫ്സായി എന്നിവരുടെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഭരണഘടനയുടെ ആമുഖം ക്ഷേത്രത്തിൽ കൊത്തിവെച്ചിട്ടുണ്ട്.

ക്ഷേത്രത്തിൽ സ്ഥിരമായി എത്തുന്ന ഭക്തർ വിദ്യാർത്ഥികളാണ്. ദർശനം നടത്തുന്നവർക്ക് പ്രസാദ വിതരണവും അദ്ദേഹം നൽകുന്നുണ്ട്.ഭരണഘടന ദൈവവും ഈ വീടിന്റെ ഐശ്വര്യവുമാണ് എന്ന് എഴുതിയ ലേബൽ ഭക്തർക്ക് കൈമാറും.തന്റെ ആരാധനമൂർത്തി ഭരണഘടനയാണെന്നും ആരാധിക്കുമെന്നും ശിവദാസൻ പിള്ള പറയുന്നു.രാജ്യത്തിന്റെ അടിസ്ഥാനശിലയാണ് ഭരണഘടന. സാഹോദര്യത്തിന്റെയും വൈവിധ്യത്തിന്റയും ഉറവിടവുമാണെന്ന് പിള്ള പറയുന്നു.

ദിവ്യമായ ഭരണഘടനയോടുള്ള ആരാധനയും അതിന്റെ മൂല്യങ്ങളെ പരിപോഷിപ്പിക്കുന്നതിനുമായാണ് 'ഭരണഘടന ക്ഷേത്രം'നിർമ്മിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.ഇന്ത്യൻ ഭരണഘടനയെക്കുറിച്ച് പുതു തലമുറയ്ക്ക് അറിവില്ല. കുട്ടികൾക്ക് സ്വാതന്ത്ര്യദിനവും റിപബ്ലിക് ദിനവും അവധിക്ക് വേണ്ടിയുള്ള ദിനം മാത്രമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഭരണഘടനയെ കുറിച്ച് വ്യക്തമാക്കാനും വരും തലമുറയ്ക്ക് പകർന്ന് നൽകാനുമാണ് ലക്ഷ്യം വെയ്ക്കുന്നതെന്ന് സാമൂഹിക അദ്ധ്യാപകനായ അദ്ദേഹം വ്യക്തമാക്കി. ഭരണഘടന മൂല്യങ്ങൾ പഠിപ്പിച്ച് മികച്ച പൗരന്മാരാക്കി മാറ്റുകയാണ് വേണ്ടതെന്ന് പറഞ്ഞു.

ഭരണഘടനയെ ബൈബിളിനോട് ഉപമിക്കുകയും ലോകത്തിലെ മികച്ച ഭരണഘടനകളിൽ ഒന്നാണ് ഇന്ത്യയുടേതെന്നും അദ്ദേഹം പറഞ്ഞു.ദിവസം രണ്ടുനേരം ശിവദാസൻ പിള്ള ഭരണഘടനാ പൂജയ്‌ക്കെത്തുന്നു. അതിന്റെ പ്രകാശം കെടാതെ സൂക്ഷിക്കുന്നു.