ന്യൂഡൽഹി: ജമ്മു കാശ്മീരിലെ ശ്രീനഗർ മേഖലയിലെ സിആർപിഎഫിന്റെ ചുമതലക്കാരിയായി വനിത. ആദ്യമായാണ് ശ്രീനഗർ മേഖലയിൽ ഒരു വനിത സി.ആർ.പി.എഫിന്റെ ചുമതല ഏറ്റെടുക്കുന്നത്. 1996 തെലുങ്കാന കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥയായ ചാരു സിൻഹയെയാണ് അർധ സൈനിക വിഭാഗമായ സി.ആർ.പി.എഫിന്റെ ശ്രീനഗർ സെക്ടർ ഐ.ജിയായി നിയമിച്ചത്.

ചാരു സിൻഹക്ക് സംഘർഷ മേഖലയുടെ ചുമതല നൽകുന്നത് ആദ്യമായല്ല. ബിഹാറിലെ നക്‌സൽ സ്വാധീനമേഖലയിൽ സിആർപിഎഫ് ഐ.ജിയായി ചാരു സിൻഹ നേരത്തെ ചുമതല വഹിച്ചിരുന്നു. നിരവധി നക്‌സൽ വിരുദ്ധ ഓപറേഷന് നേതൃത്വം നൽകിയിട്ടുള്ള ചാരു സിൻഹ, നിലവിൽ ജമ്മു സിആർപിഎഫ് ഐ.ജിയാണ്.

2005ലാണ് ശ്രീനഗർ മേഖലയിൽ ബ്രീൻ നിഷാദ് കേന്ദ്രമാക്കി ഐ.ജിയുടെ മേൽനോട്ടത്തിൽ സിആർപിഎഫ് പ്രവർത്തനം ആരംഭിച്ചത്. ഇന്ത്യൻ കരസേന, ജമ്മു കശ്മീർ പൊലീസ് അടക്കമുള്ള സേനാ വിഭാഗങ്ങളുമായി ചേർന്ന് സംയുക്ത ഭീകര വിരുദ്ധ ഓപ്പറേഷനിൽ പങ്കാളിയാണ് സിആർപിഎഫ്.

ജമ്മു കശ്മീരിലെ ബുദ്ഗാം, ഗാന്ദെർബാൽ, ശ്രീനഗർ മൂന്ന് ജില്ലകളിലും കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിലുമാണ് സിആർപിഎഫ് പ്രവർത്തന പരിധി. രണ്ട് റേഞ്ചേഴ്‌സ്, 22 എക്‌സിക്യൂട്ടീവ് യുനിറ്റുകൾ, മൂന്ന് മഹിള കമ്പനികൾ എന്നിവയാണ് ശ്രീനഗർ മേഖലയിൽ ഉൾപ്പെടുന്നത്.