തിറ്റാണ്ടുകളായി ചെല്ലാനത്തെ ജനങ്ങൾ ദുരിതം അനുഭവിക്കുവാൻ തുടങ്ങിയിട്ട്, എല്ലാ വർഷവും , പ്രത്യേകിച്ച് വര്ഷകാലത്ത് കടലാക്രമണം മൂലം തങ്ങൾ ജനിച്ചുവളർന്ന മണ്ണിൽ നിന്നും വീടും നാടും ഉപേക്ഷിച്ചു കുഞ്ഞുങ്ങളെയും, പ്രായമേറിയ മാതാപിതാക്കളെയും കൊണ്ട് പ്രാണരക്ഷാർത്ഥം ഓടിരക്ഷപെടുകയാണ്

ഒരായുസ് കൊണ്ട് ഉണ്ടാക്കിയ വീടും , സമ്പാദ്യവും, ഫലവൃക്ഷലതാദികളും എല്ലാം കൺമുൻപിൽ നഷ്ടപ്പെടുന്നത് നോക്കിനിൽക്കേണ്ടിവരുന്ന ഒരു ജനതയുടെ അവസ്ഥ അതിഭീകരമാണ്

തങ്ങളെ സംരക്ഷിക്കേണ്ട ഭരണകൂടവും, ഭരണാധികാരികളാലും നൽകുന്ന പൊള്ളയായ വാഗ്ദാനങ്ങളാൽ വഞ്ചിക്കപ്പെട്ട സമൂഹം ജീവിക്കുന്നത് കടലാക്രമണം രൂക്ഷമായി വേട്ടയാടുന്ന എറണാകുളം ജില്ലയിലെ ചെല്ലാനം എന്ന ഗ്രാമത്തിലാണ്. ഭരണകൂടത്തിന്റെയും ഭരണാധികാരികളുടെയും അനാസ്ഥ മൂലം പതിനായിരങ്ങൾ കൊടിയ ദുരിതം ആണ് അനുഭവിക്കുന്നത്

കോടികണക്കിന് രൂപ കൊച്ചി നഗരത്തിലെ ഫൂട്ട്പാത്തിൽ അനാവശ്യമായി ടൈൽ വിരിക്കാൻ ഉപയോഗിക്കുമ്പോൾ , ചെല്ലാനത്തെ ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ വേണ്ടി ശക്തമായ ദ്രോണാചാര്യമോഡൽ കടൽ ഭിത്തിയും, ചാരു ഭിത്തിയും, പുലിമുട്ടുകളും നിർമ്മിക്കാൻ വേണ്ട പണം അനുവദിക്കാതിരിക്കുന്നത് ചെല്ലാനത്തെ ജനത്തിനോട് കാണിക്കുന്ന അവഗണന മാത്രമല്ല, സമൂഹമനഃസാക്ഷിയോടു കാണിക്കുന്ന കടുത്ത അനീതിയുമാണ്

കൂടാതെ കഴിഞ്ഞ കാലങ്ങളിൽ കടലാക്രമണ പ്രതിരോധ പ്രവർത്തികൾക്ക് സർക്കാർ അനുവദിച്ചിട്ടു ള്ള പണം പോലും വേണ്ട രീതിയിൽ ശാസ്ത്രീയമായി ഉപയോഗിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുവാൻ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ തയ്യാറാവാത്തതും തീരദേശ ജനതയോടു കാണിക്കുന്ന അനീതിയും ഉദ്യോഗസ്ഥ കെടുകാര്യസ്ഥതയുമാണ് വ്യക്തമാക്കുന്നത്

സ്വന്തം ജനതയുടെ ജീവനും സ്വത്തും സംരക്ഷണം നൽകേണ്ട ഭരണാധികാരികൾ ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിച്ച് ചെല്ലാനത്തെ ജനങ്ങളെ തീരാദുരിതത്തിൽ നിന്നും രക്ഷിക്കണം എന്ന് ആം ആദ്മി പാർട്ടി കൊച്ചി മണ്ഡലം കോ ഓർഡിനേറ്റർ ജോർജ് കാളിപറമ്പിൽ , എറണാകുളം മണ്ഡലം കോ ഓർഡിനേറ്റർ ജോസ്മി ജോസ്, തൃക്കാക്കര മണ്ഡലം കോ ഓർഡിനേറ്റർ ഫോജി ജോൺ എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.