തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ കനത്ത തോൽവി മുന്നിൽ കണ്ടുകൊണ്ടുള്ള മുൻകൂർ ജാമ്യമെടുക്കലാണ് സി പി എം നേതാക്കളുടെ യു ഡി എഫ്- ബിജെപി ബാന്ധവെന്ന ആരോപണത്തിന് പിന്നിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ആസന്നമായ പരാജയത്തിൽ വിറളിപൂണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയനും, ഇടതുമുന്നണി കൺവീനർ വിജയരാഘവനും കടകംപള്ളി സുരേന്ദ്രനുമെല്ലാം യു ഡി എഫ് ബിജെപി കൂട്ടുകെട്ടന്ന വ്യാജപ്രചരണവുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.

സ്വന്തം മുഖ്യമന്ത്രിയേ പോലും ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാൻ കഴിയാത്ത ഇടതുമുന്നണി തിരഞ്ഞെടുപ്പിൽ യു ഡി എഫ് വൻ വിജയം നേടുമെന്ന് കണ്ടപ്പോൾ കള്ളപ്രചരണങ്ങളും വർഗീയകാർഡുമായി രംഗത്തെത്തിയിരിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
കേരളം മുഴുവും ബിജെപിയുമായി രഹസ്യകൂട്ടുകച്ചവടം നടത്തുന്നത് സി പി എമ്മും ഇടതുമുന്നണിയുമാണ്.പലയിടത്തും ഇടതുമുന്നണി സ്വതന്ത്ര സ്ഥാനാർത്ഥികൾ എന്ന ലേബലിൽ രംഗത്തിറക്കിയിരിക്കുന്നവർ ബിജെപിയുടെ വോട്ട് നേടാനുള്ള പാലമായാണ് പ്രവർത്തിക്കുന്നത്. സ്വന്തം പാർട്ടി ചിഹ്നം പോലും തങ്ങളുടെ സ്ഥാനാർത്ഥികൾക്ക് കൊടുക്കാൻ സി പിഎം ഭയക്കുകയാണ്. ബിജെപിയുമായുള്ള വോട്ട് കച്ചവടം നടത്തുന്നത് സി പി എമ്മും ഇടതുമുന്നണിയുമാണെന്ന് ഇതിൽ നിന്ന് വ്യക്തമായതായും രമേശ് ചെന്നിത്തല പറഞ്ഞു.

ഇതുവരെ നരേന്ദ്ര മോദിക്കെതിരെ ഒരക്ഷരം മിണ്ടാൻ മുഖ്യമന്ത്രി പിണറായി വിജയൻ തെയ്യാറായിട്ടില്ലന്നോർക്കണം. ലാവ്ലിൻ കേസിൽ പിണറായിയെ സഹായിക്കുന്നതിനുള്ള പ്രത്യുപകാരമായാണ് നരേന്ദ്ര മോദിക്കും അമിത്ഷാക്കുമെതിരെ പിണറായി വിജയൻ വാ തുറക്കാത്തത്. യഥാർത്ഥത്തിൽ സി പി എമ്മും ബി ജെപിയും തമ്മിലാണ് സംസ്ഥാനത്ത് രാഷ്ട്രീയ ബാന്ധവുമുള്ളത്. വരുന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ യു ഡി എഫിന് ലഭിക്കാൻ പോകുന്ന വൻ വിജയത്തിൽ സി പി എമ്മും ബി ജെപിയും ഒരു പോലെ ആശങ്കപൂണ്ടിരിക്കുകയാണ്. എന്നാൽ ഇത്തരം കള്ളപ്രചരണങ്ങൾ കൊണ്ടൊന്നും യു ഡി എഫ് നേടാൻ പോകുന്ന വിജയത്തേയും ജനപിന്തുണയെയും അട്ടിമറിക്കാൻ കഴിയില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.