തിരുവനന്തപുരം: കേന്ദ്ര ഏജൻസികളെ ഭീഷണിപ്പെടുത്തി സ്വർണ്ണക്കടത്ത് അന്വേഷണവും മറ്റ് അഴിമതി അന്വേഷണങ്ങളും അട്ടിമറിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ബോധപൂർവ്വം ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എല്ലാം സുതാര്യവും നിയമപരവുമാണെങ്കിൽ എന്തിനാണ് അന്വേഷണത്തെ മുഖ്യമന്ത്രി ഭയപ്പെടുന്നത് എന്ന് രമേശ് ചെന്നിത്തല ചോദിച്ചു. മറിച്ച് ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുകയല്ലേ വേണ്ടത്? തന്നിലേക്കും അന്വേഷണം വരുന്നു എന്നു കണ്ടപ്പോഴാണ് മുഖ്യമന്ത്രിക്ക് മനം മാറ്റം ഉണ്ടായത്. തങ്ങളുടെ അഴിമതികൾ പുറത്തു വരുമെന്ന ഭയമാണ് മുഖ്യമന്ത്രിക്ക്.

അഴിമതി മൂടി വയ്ക്കാൻ ധാർമ്മികതയുടെ പുരപ്പുറത്ത് കയറി നിന്ന് പ്രസംഗിക്കുന്ന മുഖ്യമന്ത്രി അദ്ദേഹം സ്വയം എന്താണ് ചെയ്യുന്നതെന്ന് ആലോചിക്കണം. ഭരണത്തിന്റെ അവസാന നാളുകളിൽ രാഷ്ട്രീയ പകപോക്കലിനായി യു.ഡി.എഫ് നേതാക്കൾക്കെതിരെ നിരക്കെ കള്ളക്കേസുകൾ എടുക്കുകയാണ്. എനിക്കെതിരെ കേസെടുത്തു. പി.ടി.തോമസ്, വി.ഡി.സതീശൻ, കെ.എം.ഷാജി, വി എസ്.ശിവകുമാർ തുടങ്ങിയ മറ്റു നേതാക്കൾക്കെതിരെയും കേസെടുത്തു. സ്വന്തം പൊലീസിനെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികൾക്കെതിരെ കള്ളക്കേസെടുക്കുന്ന പിണറായിക്ക് കേന്ദ്ര ഏജൻസികളെ ദുരുപയോഗപ്പെടുത്തുന്നു എന്ന് പറയാൻ എന്തു ധാർമ്മികാവകാശമാണുള്ളതെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.

ഞങ്ങൾ എന്ത് അഴിമതിയും നടത്തും അത് ആരും അന്വേഷിക്കരുതെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. അന്വേഷണങ്ങൾ യഥാർത്ഥത്തിൽ സംഭവങ്ങളുടെ സത്യാവസ്ഥ കണ്ടെത്തുന്നതിനുള്ള തെളിവ് ശേഖരമ പ്രക്രിയയാണെന്ന് മുഖ്യമന്ത്രി പറയുന്നു. അത് മുൻവിധിയുടെ അടിസ്ഥാനത്തിലാവരുതെന്നും അങ്ങനെയായാൽ അത് ഏതന്വേഷണത്തിന്റെയും താളം തെറ്റിക്കുമെന്നും മുഖ്യമന്ത്രി പറയുന്നു. വലിയ തമാശ തന്നെയാണ് മുഖ്യമന്ത്രിയുടെ ഈ പറച്ചിൽ. വടക്കാഞ്ചേരി ലൈഫ് പദ്ധതിയിലെ അഴിമതി മൂടിവയ്ക്കാൻ സർക്കാർ കാണിച്ച പരാക്രമം നാട്ടുകാർ കണ്ടതല്ലേ? സിബിഐ അന്വേഷണം വരുന്നെന്ന് കേട്ടപ്പോൾ തന്നെ അതിന് തടയിടാൻ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുകയും രായ്ക്ക് രാമാനം ഫയലുകൾ കടത്തുകയും ചെയ്തില്ലേ? നയതന്ത്ര പാഴ്സലുകളുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകൾ ഇരുന്നിരുന്ന സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിന് തീപിടിച്ചതെങ്ങനെ? ഷോർട്ട് സർക്യൂട്ടല്ല കാരണമെന്ന് ഫോറിൻസിക് അന്വേഷണത്തിൽ തെളിഞ്ഞതല്ലേ? അപ്പോൾ തെളിവ് നശിപ്പിക്കാൻ ആരാണ് തീവച്ചത്? അതിന്മേൽ അന്വേഷണം എന്തെങ്കിലും നടത്തിയോ? എന്നിട്ടാണ് മുഖ്യമന്ത്രി ഇപ്പോൾ അന്വേഷണത്തിന്റെ പവിത്രതയെക്കുറിച്ച് പ്രസംഗിക്കുന്നത്.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെ മയക്കുമരുന്നു കച്ചവടക്കേസിൽ അന്വേഷണ ഏജൻസികൾ ചോദ്യം പിടികൂടി ചെയ്യുമ്പോൾ മുഖ്യമന്ത്രിക്ക് രോഷം വരുന്നത് സ്വാഭാവികമാണ്. അത് അദ്ദേഹം തുറന്നു പറായത്തത് എന്തുകൊണ്ടാണ്?

അന്വേഷണ ഏജൻസികളെ പുറത്തു നിന്നുള്ള ആളുകൾ നിയന്ത്രിക്കുന്നു എന്ന് പറയുന്ന മുഖ്യമന്ത്രി അത് ആരാണെന്ന് വ്യക്തമാക്കാത്തത് എന്തു കൊണ്ടാണ്? ആരെക്കുറിച്ചാണ് അദ്ദേഹം പറയുന്നത്? നരേന്ദ്ര മോദിയെന്നോ, അമിത് ഷായെന്നോ പറയാൻ മുഖ്യമന്ത്രി ഇത് വരെ തയ്യാറായിട്ടില്ല. അവരെ പിണറായി എന്തിനാണ് ഇത്ര പേടിക്കുന്നത് ? സിപിഎമ്മും ബിജെപിയും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടാണുള്ളത്. ബിജെപിയുടെ സഹായം ഏറ്റവും കൂടുതൽ നേടിയിട്ടുള്ളത് പിണറായി വിജയനാണ്. ലാവ്ലിൻ കേസ് ഇരുപത് തവണ മാറ്റിവച്ചതിന് പിന്നിൽ സിപിഎം ബിജെപി ധാരണയാണുള്ളത്. അതിനാലാണ് മോദിയുടെയും അമിത്ഷായുടെയും പേര് പറയാൻ മുഖ്യമന്ത്രി മടിക്കുന്നത്.

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ശിവശങ്കരൻ വിജിലൻസ് കേസിൽ പ്രതിയായതോടെ വിജിലൻസ് വകുപ്പ് മുഖ്യമന്ത്രി തുടർന്നും കൈകാര്യം ചെയ്യുന്നത് ശരിയല്ല. അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം തന്നെ രാജിവയ്ക്കേണ്ടതാണ്. ശിവശങ്കരൻ അഞ്ചാം പ്രതിയാണെങ്കിൽ മുഖ്യമന്ത്രിയാണ് ഒന്നാം പ്രതി.

അന്വേഷണ ഏജൻസികൾ വഴി തെറ്റുന്നു എന്ന് പറയുന്ന മുഖ്യമന്ത്രി ഏത് സാഹചര്യത്തിലാണ് ആ ഏജൻസികൾ ഇവിടെ എത്തിയതെന്ന് മറക്കരുത്. നയതന്ത്ര ചാനലിലൂടെയുള്ള സ്വർണ്ണക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ താവളമാകുകയും വൻപദ്ധതികളുടെ മറവിൽ കോടികളുടെ അഴിമതി നടത്തുകയും ചെയ്തതിനാലാണ് കേന്ദ്ര ഏജൻസികൾക്ക് ഇവിടെ അന്വേഷണം നടത്താൻ അവസരം ലഭിച്ചത്. മുഖ്യമന്ത്രി തന്നെയാണ് അവരെ ക്ഷണിച്ചു വരുത്തിയതും. അല്ലാതെ ഇവയിൽ മറ്റു ചില സംസ്ഥാനങ്ങളിലേത് പോലുള്ള രാഷ്ട്രീയ പകപോക്കൽ ഇല്ല.

കേന്ദ്ര അന്വേഷണം ഉദ്യോഗസ്ഥരുടെ മനോവീര്യം തകർക്കുമെന്ന് മുഖ്യമന്ത്രി പറയുന്നത് മറ്റൊരു തമാശയായി മാത്രമേ കാണാനാവൂ. സ്പ്രിങ്ളർ അഴിമതി താൻ പുറത്തു കൊണ്ടു വന്നപ്പോഴും മുഖ്യമന്ത്രി പറഞ്ഞത് ഇത് തന്നെയായിരുന്നു. ഒടുവിൽ ആ ശിവശങ്കരന്റെ ആത്മവീര്യം കേരളം കണ്ടതാണ്.

സർക്കാരിന്റെ ആഭിമുഖ്യത്തിൽ അഴിമതിയും കൊള്ളയും. പാർട്ടി സെക്രട്ടറിയുടെ മകന്റെ നേതൃത്വത്തിൽ മയക്കു മരുന്നു കച്ചവടം. ഈ അധോലോക ഭരണത്തിലെ ചെയ്തികളെക്കുറിച്ച് അന്വേഷണം വരുമ്പോൾ രാഷ്ട്രീയ പകപോക്കലെന്ന മുറവിളി കൂട്ടി രക്ഷപ്പെടാനുള്ള വിഫല ശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.