തിരുവനന്തപുരം: കേരളത്തിൽ മുസ്‌ലിങ്ങൾക്കെതിരെ മറ്റ് സമുദായങ്ങളിൽ എതിർപ്പ് വളർത്തിയെടുക്കാൻ ബിജെപിയും സിപിഎമ്മും ബോധപൂർവം ശ്രമം നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഹലാൽ ചിക്കൻ വേണ്ട എന്ന് പലയിടത്തും എഴുതിവെക്കുന്നു. ഹലാൽ ചിക്കൻ കഴിക്കണമെന്ന് ആരെയെങ്കിലും നിർബന്ധിക്കുന്നുണ്ടോയെന്ന് ചെന്നിത്തല ചോദിച്ചു. കൊല്ലത്ത് ഐശ്വര്യ കേരള യാത്രയുടെ സമാപനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബോധപൂർവം എതിർപ്പ് വളർത്തിയെടുക്കുന്നത് കേരളത്തിന് ഗുണകരമല്ല. ഹിന്ദുക്കളും മുസ്‌ലിങ്ങളും ക്രിസ്ത്യാനികളും ഒരു മതത്തിൽ വിശ്വസിക്കാത്തവരുമെല്ലാം ഒരമ്മ പെറ്റ മക്കളെപ്പോലെ ജീവിക്കുന്ന നാടാണിത്. മതസൗഹാർദത്തെ തകർത്ത് രണ്ട് വോട്ടിന് വേണ്ടി ഏത് വർഗീയ കളിയും കളിക്കുന്ന പാർട്ടിയാണ് സിപിഎം എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു -ചെന്നിത്തല പറഞ്ഞു.

നേരത്തെ എറണാകുളത്ത് ഒരു ഹോട്ടലിൽ ഹലാൽ ഭക്ഷണം ലഭ്യമാണ് എന്ന സ്റ്റിക്കർ പതിപ്പിച്ചതിനെതിരെ ഹിന്ദു ഐക്യവേദി രംഗത്തെത്തിയിരുന്നു.