തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഏകപക്ഷീയമായി അദാനി ഗ്രൂപ്പിന് അൻപത് വർഷത്തേക്ക് പാട്ടത്തിന് നൽകാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനം പുനപ്പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

സംസ്ഥാനത്തിന്റെ സ്വത്താണ് ഈ വിമാനത്താവളം. ഇതിന്റെ നടത്തിപ്പ് ഏറ്റെടുക്കുന്നതിന് സംസ്ഥാനം സന്നദ്ധത അറിയിച്ചിരുന്നതാണ്. അത് തള്ളിയാണ് വിമാനത്താവളം സ്വകാര്യ മേഖലയ്ക്ക് നൽകിയത്. കോവിഡിന്റെ മറവിൽ കണ്ണായ പൊതു മേഖലാ സ്ഥാപനങ്ങളെല്ലാം സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന കേന്ദ്ര സർക്കാരിന്റെ നയത്തിന്റെ ഭാഗമായിട്ടാണ് തിരുവനന്തപുരം വിമാനത്താവളവും അദാനിക്ക് നൽകുന്നത്. ഇത് അങ്ങേയറ്റത്തെ പ്രതിഷേധാർഹമായ നടപടിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.